Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധിക്ഷേപത്തിൽ ഉറച്ച്...

അധിക്ഷേപത്തിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ; കറുത്തവര്‍ മത്സരത്തിന് വരരുത്

text_fields
bookmark_border
kalamandalam sathyabhama
cancel

തൃശ്ശൂർ: കറുപ്പ് നിറത്തിന്‍റെ പേരിൽ നര്‍ത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപത്തിൽ ഉറച്ച് നിന്ന് നർത്തകി കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തെ കുറിച്ച് താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. മോഹിനിയാട്ടം പുരുഷന്മാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണമെന്നും സത്യഭാമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പരാമർശത്തിൽ ഒരു കുറ്റബോധവുമില്ല. താൻ ഇനിയും പറയും. ആരെയും ജാതി അധിക്ഷേപം നടത്തിയിട്ടില്ല. വർണവെറി നടന്നുവെന്നതിന് പൊലീസിനും കോടതിക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. കേസിന് പോയാൽ പോട്ടെയെന്നും സത്യഭാമ പറഞ്ഞു.

മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനാവരുത്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഞാൻ പറഞ്ഞത് എന്‍റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തില്‍ മാര്‍ക്കിടുന്നത്. ഒരു മത്സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്. നാട്യശാസ്ത്രത്തിലും സൗന്ദര്യത്തെ കുറിച്ച് പറയുന്നുണ്ട്. മേക്കപ്പ് ചെയ്ത് വൃത്തിയാക്കുന്ന കുറെ പയ്യൻമാര്‍ ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കറുത്ത കുട്ടികള്‍ക്ക് മത്സരിക്കാനാകും.

സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ. കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതികരിക്കും. സൗന്ദര്യത്തെ കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽ പോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോടായി കലാമണ്ഡലം സത്യഭാമ പറഞ്ഞു.

സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ.എൽ.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

കലാമണ്ഡലം സത്യഭാമ പറഞ്ഞത്

''മോഹിനിയായിരിക്കണം എപ്പോഴും മോഹിയാട്ടം കളിക്കുന്ന ആൾക്കാര്. ഇയാള് കണ്ട് കഴിഞ്ഞാല് കാക്കയുടെ നിറം. കാൽ കുറച്ച് അകത്തിവെച്ച് കളിക്കുന്ന ഒരു ആർട്ട്ഫോം ആണ്. ഒരു പുരുഷൻ കാലും കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുക എന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. എന്‍റെ അഭിപ്രായം, മോഹനിയാട്ടം ആൺപിള്ളേർക്ക് പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിലും സൗന്ദര്യമുള്ളവരില്ലേ. അവരായിരിക്കണം. ഇവനെ കണ്ട് കഴിഞ്ഞാൽ ദൈവം പോലും പെറ്റ തള്ള പോലും സഹിക്കില്ല.''

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്തെത്തി. തന്‍റെ കറുപ്പാണ് തന്‍റെ അഴകെന്ന് ആർ.എൽ.വി രാമകൃഷ്ണൻ മറ്റൊരു എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി. തന്‍റെ കുലത്തിന്‍റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും ഏഴയലത്ത് വരില്ലെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

സത്യഭാമ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണെന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു. ഇത്തരം വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. കലാസ്നേഹികൾക്കായുള്ള സുദീർഘമായ പോസ്റ്റിൽ തന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും രാമകൃഷ്ണൻ വിശദീകരിച്ചു.

ആർ.എൽ.വി രാമകൃഷ്ണന്‍റെ പോസ്റ്റ്:

പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ. 4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgCയുടെ അസിസ്റ്റന്‍റ് പ്രഫ. ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

15 വർഷത്തിലധികമായി കാലടി സംസ്കൃത സർവകലാശാലയിലും RLV കോളജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്. കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.

ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RLV RamakrishnanHate Statementkalamandalam sathyabhama
News Summary - kalamandalam sathyabhama react to her hate statement
Next Story