കാഫിർ സ്‌ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ
text_fieldsകാഫിർ സ്ക്രീൻഷോട്ട് കേസിൻ റിബേഷ് രാമകൃഷ്ണൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാവാനെത്തുന്നു
വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായ റിബേഷ് രാമകൃഷ്ണനെ അറസ്റ്റുചെയ്തു. വെളളിയാഴ്ച രാവിലെ 11 ഓടെയാണ് ക്രൈംബ്രാഞ്ച് ഓഫിസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ടി. മനോഹരൻ മുമ്പാകെ ഹാജരായത്.
ഉച്ചവരെ എസ്.ഐ.ടി കസ്റ്റഡിയിൽ ചോദ്യംചെയ്തു. പിന്നീട് അറസ്റ്റ് രേഖപെടുത്തി വിട്ടയക്കുകയായിരുന്നു. കേസിൽ റിബേഷിന് ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം റിബേഷിനെ പ്രതിചേർത്ത് എസ്.ഐ.ടി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. പിന്നാലെ വെള്ളിയാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാൻ നോട്ടീസ് നൽകുകയുമായിരുന്നു. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് റിബേഷിനെതിരെയുള്ള കുറ്റം.
കേസിൽ രണ്ടാം പ്രതിയാണ് റിബേഷ്. ഒന്നാം പ്രതി ജിതിൻ ഭാസ്കരൻ നിർമിച്ച കാഫിർ സ്ക്രീൻഷോട്ട് റെഡ് എൻകൗണ്ടർ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ പോസ്റ്റുചെയ്തത് റിബേഷാണെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. പിന്നാലെ അമ്പാടിമുക്ക് സഖാക്കൾ ഉൾപ്പെടെ സി.പി.എം അനുകൂല ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു. കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് തവണയാണ് റിബേഷ് രാമകൃഷ്ണൻ ചോദ്യംചെയ്യലിന് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

