കേരള ബാങ്ക് സേവനം മലപ്പുറത്തിനും ഉറപ്പാക്കും –കടകംപള്ളി
text_fieldsന്യൂഡൽഹി: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നത് തടയാനുള്ള ശ്രമം തുടർന്നാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കേരള ബാങ്കിെൻറ സേവനം മലപ്പുറം ജില്ലക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാകില്ലെന്നും വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മലപ്പുറം ജില്ല ബാങ്കിനെ ലയിപ്പിക്കും.
ചർച്ചകൾക്ക് സർക്കാർ തയാറാണ്. നിയമനിർമാണം അടക്കമുള്ളവ നിലവിൽ പരിഗണിക്കുന്നില്ല. തുടക്കംമുതൽ കേരള ബാങ്കിനെ എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാക്കൾ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരള ബാങ്കിൽ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് മലപ്പുറം ജില്ല ബാങ്കിലെ 400 ജീവനക്കാരും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും തനിക്കും നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനും ഉപനേതാവിനും ഈ നിവേദനം ജീവനക്കാർ നൽകി.
കേരള ബാങ്ക് വരുന്നത് ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാക്കില്ല.
14 ജില്ലകളിൽനിന്നുമുള്ള അംഗങ്ങളെ ഉൾപ്പെടുത്തി സഹകരണ സ്വഭാവം നിലനിർത്തുന്ന മാനേജ്മെൻറാവും ഉണ്ടാവുക. 14,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെ ശാക്തീകരണം ഇതുവഴി നടപ്പാകുമെന്നും കടകംപള്ളി പറഞ്ഞു. ആദായനികുതി നിയമത്തില്‍ 194 എൻ കൂട്ടിച്ചേര്‍ക്കല്‍ - സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഈ നിയമത്തിെൻറ പരിധിയില്‍നിന്നും സമ്പൂര്‍ണമായും ഒഴിവാക്കുക -എന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി-സഹകരണ മന്ത്രി നരേന്ദ്ര സിങ് തോമര്‍ക്ക് നിവേദനം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.