മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം; അമ്മ നിരപരാധിയെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: കടയ്ക്കാവൂരിൽ 13കാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന അച്ഛെന്റ പരാതി വ്യാജമെന്ന് പൊലീസ്. മകന്‍റെ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. വൈദ്യപരിശോധനയിലും തെളിവില്ലെന്ന റിപ്പോർട്ട് പൊലീസ് കോടതിക്ക് കൈമാറി.
മുൻഭർത്താവാണ് യുവതിക്കെതിരെ പരാതി നൽകിയത്. പരാതിയിൽ പോക്സോ കുറ്റം ചുമത്തി അമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
അമ്മയ്ക്കെതിരെ ആരോപണം ഉന്നയിക്കാൻ കുട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത്തരം കേസുകൾ റജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നും കോടതി അന്ന് പൊലീസിനോട് നിർദേശിച്ചിരുന്നു.
മകനെ പിഡീപ്പിച്ചതായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ കുടുക്കിയതാണെന്നും ഈ വർഷം ജനുവരിയിൽ ജയിൽ മോചിതയായ അമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സത്യം പുറത്തുവരുമെന്നും നീതി ലഭിക്കുമെന്നും വിശ്വസിക്കുന്നതായും അവർ പറഞ്ഞിരുന്നു.
''ഭർത്താവ് നേരത്തെ കുട്ടികളെ മർദിക്കുമായിരുന്നു. ഭർത്താവിന്‍റെ രണ്ടാം ഭാര്യയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് സംശയമുണ്ട്. മകനെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പറയിച്ചതാകാം. മകന് താൻ നൽകിയതായി പൊലീസ് പറയുന്നത് ഏതു ഗുളികയാണെന്ന് അറിയില്ല. തനിക്കെതിരെ പരാതി നൽകിയ മകന് അലർജിയുള്ളതിനാൽ ഡോക്ടറെ കാണിച്ച് മരുന്നു നൽകിയിരുന്നു. പരാതി നൽകിയ മകനും ഇപ്പോൾ മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും. കുട്ടികളെ തിരിച്ചുകിട്ടാനാണ് കേസ് കൊടുത്തത്. തന്‍റെ കുട്ടികളെ തിരിച്ചു വേണം'' -യുവതി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.