കടകംപള്ളിക്ക് കുരുക്ക്
text_fieldsകടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയിലേക്ക് തിരിയുന്നു. കടകംപള്ളിയെ കേസിൽ നിന്ന് രക്ഷിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന പ്രതിപക്ഷ ആക്ഷേപം നിലനിൽക്കെ വീണ്ടും അന്വേഷണപരിധിയിലേക്ക് കടകംപള്ളിയെ കൊണ്ടുവരുന്ന നിർണായക മൊഴികളാണ് എസ്.ഐ.ടിക്ക് ലഭിച്ചത്. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, കടകംപള്ളിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് മൊഴി നൽകി. സമാനമായ മറ്റ് ചില മൊഴികളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. മുമ്പ് ഇത്തരം മൊഴികൾ ലഭിച്ചിട്ടും എസ്.ഐ.ടി ആ വഴിക്ക് അന്വേഷിച്ചില്ലെന്ന ആക്ഷേപവും ഉയരുകയാണ്. കേസിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ, രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്ന ഇ.ഡിക്കും ഇടപെടാവുന്ന മൊഴികളാണിവ.
അന്യസംസ്ഥാന സ്പോൺസർമാരെ ദേവസ്വംബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്നാണ് പോറ്റിയുടെ മൊഴി. രമേശ് റാവു, ഗോവർധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന നിർദേശവും നൽകി. ഹൈകോടതിയിൽ എസ്.ഐ.ടി നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ടെന്നാണ് സൂചന. സ്പോൺസർമാരുടെ മൊഴിയിലും മുൻമന്ത്രിയെ പരിചയപ്പെട്ട കാര്യം പറയുന്നുണ്ട്. കഴിഞ്ഞദിവസം ഡി.ജി.പിക്ക് നൽകിയ പരാതിയിലും കടകംപള്ളിയുമായി അടുത്ത ബന്ധമുണ്ടെന്ന പരാമർശമാണ് പോറ്റി നടത്തിയത്. ആ സാഹചര്യത്തിൽ കടകംപള്ളിയെ എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്തേക്കും. ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിനിടയിൽ കേസുകളിൽ മൂന്ന് പുതിയ പ്രതികൾ കൂടിവരുമെന്ന് എസ്.ഐ.ടി ഹൈകോടതിയെ അറിയിച്ചതാണ്. ഉന്നതരാണ് ഇവരെന്ന സൂചനയും നൽകി. എന്നാൽ പിന്നീട് യാതൊരു നീക്കവും ഉണ്ടാകാത്തത് പല ആക്ഷേപങ്ങൾക്കും കാരണമായി. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വംമന്ത്രിയായിരുന്ന കടകംപള്ളിയിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
പരാതിക്ക് പിന്നിൽ ഗൂഢാലോചന -കടകംപള്ളി
തിരുവനന്തപുരം: തന്റെ സ്നേഹിതർ നടത്തിയ ഗൂഢാലോചനയാണ് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി തനിക്കെതിരെ നൽകിയ പരാതിക്ക് പിന്നിലെന്ന് മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പരാതിയുടെ പകർപ്പ് ലഭിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് വ്യക്തത ലഭിച്ചത്. അത് ആരാണെന്ന് സന്ദർഭം വരുമ്പോൾ പറയും. തനിക്കെതിരെ ആരോപണം ഉന്നയിച്ച് ഡി.ജി.പിക്ക് പോറ്റി നൽകിയ പരാതി വ്യാജമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അനുയോജ്യമായ സമയത്ത് വെളിപ്പെടുത്തും.
കഴിഞ്ഞദിവസമാണ് തന്നെ ഭൂമിതട്ടിപ്പ് കേസിൽ പ്രതിയാക്കാനുള്ള പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ഡി.ജി.പിക്ക് പരാതി നൽകിയത്. ആ പരാതിയിൽ വിശദീകരണവുമായാണ് കടകംപള്ളി രംഗത്തെത്തിയത്. ആരോപണം അടിസ്ഥാനരഹിതമാണ്. പോറ്റി നൽകിയ പരാതിയിൽ പ്രതിഭ എന്നയാളുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണുള്ളത്. എന്നാൽ ആരാണ് ഈ പരാതിക്ക് പിന്നിലെന്ന് പോലും വ്യക്തമായിട്ടില്ല. പരാതിയിൽ ചൂണ്ടിക്കാട്ടിയ പ്രതിഭ തന്റെ നിയോജക മണ്ഡലത്തിലാണ്. എന്നാൽ ആരുടെയും സാമ്പത്തിക വിഷയത്തിൽ താൻ ഇടപെട്ടിട്ടില്ല. 10 വർഷത്തിനിടെ ഒരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ല. താൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത ഉയർന്ന സാഹചര്യത്തിലാണ് പോറ്റി പരാതിയുമായി എത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റി ഡി.ജി.പിക്ക് നൽകിയ പരാതിയിലെ ആരോപണങ്ങൾ കടകംപള്ളി നിഷേധിച്ചിരുന്നു. എന്നാൽ ആദ്യപ്രതികരണത്തിൽ പരാതിക്കാരിയെ അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിയിൽ പറയുന്ന പ്രതിഭ തന്റെ മണ്ഡലത്തിൽ താമസിക്കുന്ന വ്യക്തിയാണെണെന്നാണ് വ്യാഴാഴ്ച പറഞ്ഞത്.
പോറ്റിയുടെ പരാതി കമീഷണർക്ക് കൈമാറി
തിരുവനന്തപുരം: മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി, പ്രാഥമികാന്വേഷണം നടത്താൻ സിറ്റി പൊലീസ് കമീഷണർക്ക് കൈമാറി. കഴിഞ്ഞദിവസം ഡി.ജി.പിക്ക് ‘തുണ പോർട്ടൽ’ വഴി ലഭിച്ച പരാതി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനോ സിറ്റി പൊലീസ് കമീഷണർക്കോ കൈമാറാനാണ് ഡി.ജി.പി റവഡ ചന്ദ്രശേഖർ തീരുമാനിച്ചത്. എന്നാൽ പരാതിയിൽ പൊലീസിന്റെ പ്രാഥമികാന്വേഷണം നടത്തിയ ശേഷം തുടർനടപടി സ്വീകരിച്ചാൽ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി സിറ്റി പൊലീസ് കമീഷണർ കെ. കാർത്തികിന് കൈമാറിയത്.
എന്നാൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കഴക്കൂട്ടം സ്വദേശിനി നൽകിയ പരാതി കൈമാറിയത് എസ്.ഐ.ടിക്കാണ്. ഹൈകോടതി അനുമതി ലഭിക്കാത്തതിനാൽ ആ പരാതിയിലുള്ള അന്വേഷണം തുടങ്ങിയിട്ടില്ല. പോറ്റി ഭൂമി തട്ടിയെടുത്തുവെന്നാണ് കഴക്കൂട്ടം സ്വദേശിനിയുടെ പരാതി. ഇതിനെതിരെയാണ് പരാതിക്കാരിയും കടകംപള്ളിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പോറ്റി നൽകിയ പരാതി. രണ്ട് പരാതികളും തമ്മിൽ ബന്ധമുള്ളതിനാൽ ഇതും എസ്.ഐ.ടിക്ക് കൈമാറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

