കെ-ടെറ്റ് കേസ്: സർക്കാർ അലംഭാവത്തിൽ അധ്യാപകർ ആശങ്കയിൽ
text_fieldsതിരുവനന്തപുരം: രണ്ടുവർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവിലെ പുനഃപരിശോധന ഹരജിയിൽ സംസ്ഥാന സർക്കാർ തുടരുന്ന അലംഭാവത്തിൽ ആശങ്കയിലായി ആയിരക്കണക്കിന് അധ്യാപകർ. ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെ ഹരജിയിലെ സാങ്കേതികപ്പിഴവ് സർക്കാർ തിരുത്താത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഗുരുതര പിഴവുകളുള്ള ഡിഫക്ട് പട്ടികയിലാണ് ഇപ്പോഴും ഹരജി. പിഴവ് ഇന്ന് പരിഹരിച്ചില്ലെങ്കിൽ ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ ഈ ഹരജി പരിഗണിക്കില്ലെന്നാണ് വിവരം. ഇത്രയും ഗൗരവമായ വിഷയത്തിൽ സർക്കാർ തുടരുന്ന നിസംഗതയിൽ ആശങ്കയിലാണ് സ്കൂൾ അധ്യാപകർ.
സർക്കാർ സമർപ്പിച്ച ഹരജിയിലെ സത്യവാങ്മൂലത്തിൽ ഒപ്പിട്ടില്ല എന്നതടക്കം പിഴവുകൾ കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിരുന്നു. സമയം അനുവദിച്ച് 90 ദിവസം കഴിഞ്ഞിട്ടും സർക്കാർ പിഴവ് പരിഹരിച്ചില്ലെന്ന ആക്ഷേപമാണ് അധ്യാപകർ ഉന്നയിക്കുന്നത്. കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് രണ്ടുവർഷത്തെ കാലാവധിയിൽ താൽകാലിക സ്ഥാനക്കയറ്റവും തസ്തികമാറ്റവും അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. അവ സുപ്രീംകോടതിയിലെ പുനഃപരിശോധന ഹരജിയുടെ വിധിക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

