കുഴൽപണം: കെ. സുരേന്ദ്രന് വീണ്ടും നോട്ടീസ് നൽകും
text_fieldsതൃശൂർ: കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് അന്വേഷണസംഘം യോഗം ചേരും. ജൂലൈ 13 വരെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് സുരേന്ദ്രൻ അറിയിച്ച സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കും. പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജ് നൽകിയ ഹരജിയിൽ 13നാണ് ഇരിങ്ങാലക്കുട കോടതി വാദം കേൾക്കുന്നത്. അന്വേഷണം ഒരുഘട്ടം കഴിഞ്ഞതായും നിർണായകഘട്ടത്തിലേക്ക് കടക്കുകയാണെന്നുമാണ് അന്വേഷണസംഘം പറയുന്നത്. മൂന്നരക്കോടി രൂപ കവർച്ച ചെയ്തതിൽ ഇതുവരെ ഒന്നരക്കോടിയോളം കണ്ടെത്തി.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് കടക്കുന്നത്. ലഭിച്ച മൊഴികളും ധർമരാജെൻറ മൊബൈൽ ഫോൺ രേഖകളും അടിസ്ഥാനമാക്കി പണം ബി.ജെ.പിയുടേത് തന്നെയാണെന്നും നേതാക്കളുടെ അറിവോടെയാണ് എത്തിയതെന്നും സ്ഥാപിക്കാനുള്ള തെളിവുകൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കും. പണമിടപാട് സംബന്ധിച്ചാണ് സുരേന്ദ്രനിൽനിന്ന് അറിയാനുള്ളത്.
ചോദ്യം ചെയ്യുന്നതിന് മുമ്പ് ഐ.ജിയുടെ സാന്നിധ്യത്തിൽ അന്വേഷണം വിലയിരുത്തും. ചോദ്യാവലി തയാറാക്കിയ ശേഷമാകും അടുത്ത നോട്ടീസ് നൽകുക. മഞ്ചേശ്വരത്തെ കെ. സുന്ദരയെ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവലിപ്പിക്കാൻ രണ്ടര ലക്ഷം രൂപ നൽകിയ കേസിലെയും സി.കെ. ജാനുവിനെ എൻ.ഡി.എയിൽ എത്തിക്കാൻ കോഴ നൽകിയെന്ന ജെ.ആർ.പി ട്രഷറർ സീത അഴീക്കോടിെൻറ വെളിപ്പെടുത്തലിലെയും പണമിടപാടുകളും കൊടകര കേസിൽ ഉപയോഗപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ഇതിനകം 16 ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്തു. ചിലരെ വീണ്ടും ചോദ്യംചെയ്യാൻ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.