കോവിഡ് മൂലം ജനങ്ങൾ മരിച്ചുവീഴുമ്പോൾ മുഖ്യമന്ത്രി തീവ്രവാദികൾക്ക് സ്തുതിഗീതം പാടുന്നു -കെ.സുരേന്ദ്രൻ
text_fieldsകോഴിക്കോട്: കേരളത്തിൽ കോവിഡ് പടർന്നു പിടിക്കുന്നതിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കാതെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖല പരാജയപ്പെട്ടതിന് പ്രതിപക്ഷത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടി.പി.ആർ 19 ശതമാനത്തിലെത്തി നിൽക്കുന്നതും പ്രതിദിനം 150-200 മരണങ്ങൾ ഉണ്ടാവുന്നതിനും സർക്കാർ മറുപടി പറയണം.
പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങളെ കേരളത്തിനെതിരായ ഗുഢാലോചനയാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഇനിയും വിജയിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പരാജയപ്പെട്ട പ്രതിരോധ മാർഗങ്ങളായ ആൻ്റിജൻ ടെസ്റ്റിനെയും ഹോം കോറൻറീനെയും മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡെൽറ്റ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെങ്കിൽ മറ്റു സംസ്ഥാനങ്ങൾ എങ്ങനെയാണ് വ്യാപനം തടയുന്നത്?. ഒന്നാം തരംഗത്തിലും കേരളത്തിൽ തന്നെയായിരുന്നു കൂടുതൽ രോഗികൾ എന്നത് മുഖ്യമന്ത്രി മറക്കരുത്.
വാരിയൻ കുന്നനെ ന്യായീകരിച്ച് മതമൗലികവാദികളുടെ കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാനത്തെ ജനങ്ങൾ മരിച്ചുവീഴുമ്പോൾ തീവ്രവാദികൾക്ക് വേണ്ടി സ്തുതിഗീതം പാടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.