സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ശരിയായില്ല, മാധ്യമപ്രവർത്തനത്തിന് നിരക്കാത്തത് -സുധാകരൻ
text_fieldsഎറണാകുളം: സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ മനോരമ ലേഖകൻ അഭിമുഖത്തിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മാധ്യമപ്രവർത്തനത്തിന് അപമാനകരമായ നടപടിയാണിതെന്ന് സുധാകരൻ പറഞ്ഞു.
അഭിമുഖത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും താൻ പറഞ്ഞതല്ല. ബ്രണ്ണൻ കോളജിൽവെച്ച് പിണറായി വിജയനെ ചവിട്ടി താഴെയിട്ടെന്ന് താൻ അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. മനോരമ ലേഖകൻ അക്കാര്യം തന്നോട് ചോദിച്ചതാണ്. അക്കാര്യത്തെ കുറിച്ച് പറയാൻ താൽപര്യമില്ലെന്നും അത് എഴുതേണ്ടെന്നുമാണ് താൻ മറുപടി നൽകിയത്.
സ്വകാര്യമായി അറിയാനാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ഒരു കാരണവശാലും പ്രസിദ്ധീകരിക്കില്ലെന്നുമാണ് ലേഖകൻ പറഞ്ഞത്. ഈ കാര്യങ്ങൾ അഭിമുഖത്തിൽ വരില്ലെന്ന് സത്യം ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് ബ്രണ്ണൻ കോളജിലെ വ്യക്തിപരമായ ഒാർമകൾ പങ്കുവെച്ചത്.
ഒാഫ് ദ് റെക്കോർഡായി പറഞ്ഞ കാര്യങ്ങൾ ചതിവിന്‍റെ ശൈലിയിൽ അഭിമുഖത്തിൽ ചേർത്തതിന്‍റെ കുറ്റം തനിക്കല്ല. മാധ്യമപ്രവർത്തനത്തിന് അപമാനകരമായ നടപടിയാണെന്നും കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.