Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കെ-റെയിൽ പിണറായിയുടെ...

'കെ-റെയിൽ പിണറായിയുടെ അഴിമതി പദ്ധതി, സൂത്രധാരൻ ശിവശങ്കർ' -ചെന്നിത്തല

text_fields
bookmark_border
കെ-റെയിൽ പിണറായിയുടെ അഴിമതി പദ്ധതി, സൂത്രധാരൻ ശിവശങ്കർ -ചെന്നിത്തല
cancel

തിരുവനന്തപുരം: കെ-റെയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഴിമതി പദ്ധതിയാണെന്നും പദ്ധതിയുടെ സൂത്രധാരൻ ജയിലിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാഥമിക നടപടിക്രമങ്ങൾ പോലും പൂർത്തിയാക്കാതെ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുകയും, അതിന്‍റെ മറവിൽ കൺസൾടൻസികൾ വഴിയും അല്ലാതെയും കമ്മീഷൻ പറ്റുകയും ചെയ്യുന്നതാണ് തുടക്കം മുതൽക്കുള്ള പിണറായി സർക്കാറിന്‍റെ രീതിയെന്നും ചെന്നിത്തല പറഞ്ഞു.

പദ്ധതി നടത്തിപ്പിനാവശ്യമായ തുകയിൽ 28% സംസ്ഥാന സർക്കാരും, 20% കേന്ദ്ര സർക്കാരും, 52% വായ്പയിലൂടെയുമാണ് സമാഹരിക്കേണ്ടത്. കേന്ദ്ര സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു കഴിഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പരാധീനതയിലാണ് എന്ന് ധനമന്ത്രി തന്നെ സാക്ഷ്യപെടുത്തുന്നു. എന്നിട്ടും, വിദേശ ഏജൻസികളിൽ നിന്നും പദ്ധതിയുടെ പേരിൽ വായ്പ എടുക്കാനും, അതിന്‍റെ കമീഷൻ പറ്റാനുമാണ് സർക്കാർ നീക്കം.

വിദേശ ഏജൻസികൾ വായ്പ തരണമെങ്കിൽ ഭൂമി ഈടായി നൽകണം. അതിന്‌ കെ -റെയിൽ കമ്പനിയുടെ പേരിൽ ഭൂമി വേണം. അതിനു വേണ്ടി നടക്കാത്ത പദ്ധതിയുടെ പേരിൽ 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച്‌, 50,000 കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാക്കി, ആ ഭൂമി ഏറ്റെടുക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഈ ഭൂമി കെ റയിൽ കമ്പനിയുടെ പേരിലാക്കി, അത്‌ പണയപ്പെടുത്തി വായ്പ എടുക്കാനും, അതിന്‍റെ കമീഷൻ തട്ടാനുമാണ്‌ സർക്കാർ നീക്കം. 30,000 കോടി വായ്പ എടുത്താൽ, 1500 കോടി വരെ കമീഷൻ കിട്ടും.

ഈ ചൂഷക പദ്ധതിയുടെ പിന്നിലും ആസൂത്രകനായി ശിവശങ്കർ ഉണ്ട് എന്ന വസ്തുത കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കണം.

കേന്ദ്ര സർക്കാർ അനുമതി ലഭിച്ചിട്ടില്ലാത്ത ഈ പദ്ധതിയെ കേന്ദ്ര ധനകാര്യ വകുപ്പ് എതിർക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു വൻകിട പദ്ധതിയ്ക്ക് ആവശ്യമായ പാരിസ്ഥിതികാഘാത പഠനമോ, സാമൂഹികാഘാത പഠനമോ പോലും നടത്താൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

കേന്ദ്ര അനുമതി കൂടാതെ മുന്നോട്ട് പോകരുത് എന്നും, പദ്ധതിയ്ക്ക് അംഗീകാരം നൽകിയ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നും ചൂണ്ടികാണിച്ച് റവന്യൂ വകുപ്പ്‌ മന്ത്രി തന്നെ ഈ പദ്ധതിയെ എതിർത്തിട്ടുണ്ട്‌. അതിനെയെല്ലാം മറികടന്നാണ്‌ അടിയന്തരമായ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഇതിന്റെ പദ്ധതി തയ്യാറാക്കാൻ തന്നെ വിവാദ ഫ്രഞ്ച് കൺസൾട്ടൻസിയായ സിസ്ട്രയ്ക്ക് 27 കോടിയുടെ കരാർ ഇതിനോടകം നൽകി കഴിഞ്ഞു.

ഇത്രയും വലിയ തോതിൽ കുടിയൊഴിപ്പിക്കൽ ഉൾപ്പെടെ ആവശ്യമായ പദ്ധതി പൊതുജനാഭിപ്രായം രൂപീകരിക്കാതെ നടത്താനുള്ള തീരുമാനം ദുരൂഹമാണ്. ഈ വിഷയങ്ങളിൽ വ്യക്തത വരുത്താൻ അടിയന്തരമായി സർവ്വകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article
TAGS:ramesh chennithala K-Rail Pinarayi Vijayan 
News Summary - k rail pinarayi vajayans scam project -ramesh chennithala
Next Story