കെ.എസ്.ആർ.ടി.സിയെ നന്നാക്കിയിട്ട് പോരേ കെ-റെയിൽ -കെമാൽ പാഷ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ നന്നാക്കിയിട്ട് പോരേ കെ-റെയിലെന്നും ലാഭമുണ്ടാക്കി തന്നാലേ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകൂവെന്ന് പറയുന്നത് വികല കാഴ്ചപ്പാടാണെന്നും ജസ്റ്റിസ് ബി. കെമാൽ പാഷ. എപ്പോഴും ശമ്പളത്തിന് സർക്കാറിനെ ശല്യംചെയ്യരുതെന്നാണ് മന്ത്രി പറയുന്നത്.
മന്ത്രിയിരിക്കുന്നത് പിന്നെ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കെ.എസ്.ആർ.ടി.സി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് വേണ്ടിയല്ല, പൊതുജനങ്ങൾക്കുവേണ്ടിയാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിക്കുന്നതെന്ന് സർക്കാർ തിരിച്ചറിയണം. ശമ്പളം നൽകുക എന്നത് മര്യാദയാണ്. കെ.എസ്.ആർ.ടി.സിയെ നശിപ്പിച്ചത് തൊഴിലാളികളല്ല. കെ.എസ്.ആർ.ടി.സിയെ സർക്കാർ വകുപ്പായി കണക്കാക്കാത്തതാണ് പ്രശ്നം.
സംസ്ഥാനത്തെ കണക്കെണിയിലാക്കുന്ന തലച്ചോറില്ലാത്ത തീരുമാനമാണ് സിൽവർ ലൈൻ. അതു നടപ്പാകില്ലെന്ന് സർക്കാറിനും മനസ്സിലായി. ചിലരിൽനിന്ന് ചില്ലറ വാങ്ങിയതുകൊണ്ടാണ് 'നടപ്പാക്കും' എന്ന് ആവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.