കെ. പത്മകുമാറും ഷെയ്ഖ് ദർവേഷ് സാഹിബും പുതിയ ഡി.ജി.പിമാർ; പൊലീസ് തലപ്പത്ത് അഴിച്ചുപണി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ രണ്ട് പുതിയ ഡി.ജി.പിമാരെ നിയമിച്ചു. എ.ഡി.ജി.പിമാരായ കെ. പത്മകുമാറിനും ഷെയ്ഖ് ദർവേശ് സാഹിബിനുമാണ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത്. പൊലീസ് ആസ്ഥാന എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറിനെ ജയിൽ മേധാവിയായും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഷെയ്ഖ് ദർവേശ് സാഹിബിനെ ഫയർഫോഴ്സ് ഡയറക്ടർ ജനറലായും നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
എ.ഡി.ജി.പിമാരായ ബൽറാം കുമാർ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാദ്ധ്യായ, ആംഡ് ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന വെങ്കടേഷ്. ഡി.ജി.പിക്ക് തുല്യമായ എക്സ് കേഡർ പദവി സൃഷ്ടിച്ചാണ് പത്മകുമാറിന്‍റെയും ഷെയ്ഖ് ദർവേശ് സാഹിബിന്‍റെയും നിയമനം.
ഡി.ജി.പി പദവിയിലുണ്ടായിരുന്ന ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, എക്സൈസ് കമീഷനർ എസ്. ആനന്ദ കൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് രണ്ട് പേരെ ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകിയത്. നിലവിൽ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി അനിൽ കാന്ത് ജൂണിൽ വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കേണ്ട എട്ട് പേരുടെ പട്ടിക കേന്ദ്രത്തിന്റെ പരിഗണനയിലാണ്.