സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളജുകൾ നിർമിക്കുന്നത് യു.ഡി.എഫ് സർക്കാറിന്റെ നയം, അതിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല -കെ. മുരളീധരൻ
text_fieldsകെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ മെഡിക്കൽ കോളജുകൾ നിർമിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. യു.ഡി.എഫ് സർക്കാർ ഭരണത്തിൽ എത്തിയാലുള്ള നയങ്ങളുടെ ഭാഗമായാണ് പുതിയ മെഡിക്കൽ കോളജുകൾ നിർമിക്കുന്നതെന്നും അതിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആശുപത്രി സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'പുതിയ മെഡിക്കൽ കോളജ് നിർമിക്കുക എന്നത് യു.ഡി.എഫ് സർക്കാറിന്റെ നയമാണ്. അതിനാൽ, തിരുവനന്തപുരം, ഹരിപ്പാട് എന്നിവിടങ്ങളിൽ മെഡിക്കൽ കോളജുകൾ നിർമിക്കും. കൂടാതെ നിലവിലുള്ള മെഡിക്കൽ കോളജുകളിലെ സൗകര്യങ്ങൾ വർധിപ്പിച്ച് മികച്ച നിലയിലാക്കും. തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട്, ഡോ. ഹാരിസിന്റെ നിർദേശങ്ങൾ ഉൾകൊണ്ട് ആശുപത്രികൾ സന്ദർശിച്ച ശേഷം രോഗികളുടെ പരാതി പരിഹരിക്കുകയും ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കുകയും ചെയ്യും’ -ആരോഗ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അതിൽ ഉടൻ നടപടി ഉണ്ടാകും. കൂടാതെ പകർച്ചവ്യാധി പ്രതിരോധ നടപടികളും, കൃത്യമായ മരുന്ന് ലഭ്യതയും ഉറപ്പുവരുത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനവും ആവശ്യമാണ്. അതിനാൽ, തദ്ദേശ സ്ഥാപനങ്ങളുമായി വൈകാതെ ഒരു യോഗം ചേരുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
എബോള വൈറസ് സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡി.എം.ഒയെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

