തേഞ്ഞിപ്പലം: പുറത്ത് മതേതരത്വം പറയുകയും അകത്ത് സംഘ്പരിവാറിന് വളംവെച്ച് കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂർ യൂനിവേഴ്സിറ്റി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നെഹ്റു സെക്കുലർ അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നിൽക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ് സി.പി.എം നിലപാട്. പൗരത്വ വിഷയത്തിലും ഇടതുപക്ഷ നിലപാട് ഇതുതന്നെയായിരുന്നു.
നാർകോട്ടിക് ജിഹാദ് വിഷയത്തിൽ സി.പി.എം നിലപാട് ഏറ്റവും വലിയ അപകടമാണ്. പാലാ ബിഷപ്പിനെ സംരക്ഷിക്കുന്നത് സംഘ്പരിവാറാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. നെഹ്റുവിെൻറ ചരിത്രം ഇല്ലാതാക്കിയവർ മലബാർ സമരനായകരെ ഒഴിവാക്കിയതിൽ അത്ഭുതപ്പെടാനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

