ഇത് മംഗളൂരുവിൽ നിന്നുള്ള ഒരുതരം നാടുകടത്തൽ..!; കസ്റ്റഡിയിലായ മാധ്യമപ്രവർത്തകരുടെ അനുഭവ വിവരണം
text_fieldsകണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടയിൽ മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെപ്പിെൻറ തുടർസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ തങ്ങളെ പിടികൂടിയ കർണാടക പൊലീസ് കേരള അതിർത്തിയിൽ കൊണ്ടുവന്നുവിട്ടത് ഒരുതരത്തിലുള്ള നാടുകടത്തലായിരുന്നുവെന്ന് കസ്റ്റഡിയിൽനിന്ന് മോചിതരായ മാധ്യമപ്രവർത്തകർ. മലയാള മാധ്യമങ്ങൾ മംഗളൂരുവിൽ വരേണ്ടെന്ന സന്ദേശമാണ് കർണാടക പൊലീസ് നൽകിയതെന്നും കണ്ണൂർ പ്രസ് ക്ലബ് നൽകിയ സ്വീകരണ പരിപാടിയിൽ ഏഷ്യാനെറ്റ് കാമറാമാൻ പ്രതീഷ് കപ്പോത്ത്, 24 ന്യൂസ് കാമറാമാൻ സുമേഷ് മൊറാഴ എന്നിവർ പറഞ്ഞു.
കേരളത്തിൽ ഹിന്ദുവും മുസ്ലിമും ഒന്നിച്ച് ജോലിചെയ്യുന്നതുപോലും കർണാടക പൊലീസിന് അതിശയമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. മീഡിയവൺ റിപ്പോർട്ടർ ഷബീർ ഒമറിനോടും കാമറാമാൻ അനീഷിനോടും പേരു ചോദിച്ച പൊലീസുകാരുടെ പ്രതികരണം നിങ്ങൾ എങ്ങനെ ഒരുമിച്ചു േജാലിചെയ്യുന്നു എന്നായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ മോശം അനുഭവമാണ് ഉണ്ടായത്. മണിക്കൂറുകൾ പൊലീസ് വാനിലും പിന്നീട് പൊലീസ് സ്റ്റേഷനിലും ഇരുത്തി. പരസ്പരം മിണ്ടാൻ പോലും അനുവദിച്ചില്ല. മൊബൈൽ ഫോണുകളും കാമറകളും ആദ്യംതന്നെ പിടിച്ചുവെച്ചിരുന്നു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പ്രതികരണം തത്സമയം നൽകിയതാണ് കർണാടക പൊലീസിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. ആശുപത്രി മുറ്റത്തുനിന്ന് മാറണമെന്ന് പൊലീസ് കമീഷണർ പറഞ്ഞപ്പോൾതന്നെ മാറിനിന്നിരുന്നു. എന്നിട്ടും തങ്ങളെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.
തങ്ങളെ തടഞ്ഞുവെച്ചപ്പോഴും കന്നട ചാനലുകളും ദേശീയ മാധ്യമങ്ങളും അവിടെനിന്ന് ലൈവ് നൽകുന്നുണ്ടായിരുന്നു. അത് പൊലീസ് തടസ്സപ്പെടുത്തിയില്ല. മലയാളി മാധ്യമപ്രവർത്തകരെ പൊലീസ് ലക്ഷ്യമിട്ടിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. മംഗളൂരുവിലെ പൗരത്വ നിയമ പ്രക്ഷോഭത്തിന് പിന്നിൽ മലയാളികളാണെന്ന് പ്രചാരണം നടക്കുന്നുമുണ്ട്.
സ്വീകരണ യോഗത്തിൽ പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.