മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയതിനാലാണ് പ്രതി സ്ഥാനത്ത് ശ്രീറാം വെങ്കിട്ടരാമൻ മാത്രമായത്. കേസിൽ ആഗസ്റ്റ് 1 മുതൽ വിചാരണ തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിച്ചത്. സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിൻറെ പേരിലുള്ളതായിരുന്നു കെ.എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻറെ ശ്രമം.
വഫക്കും കേസിൽ നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മോട്ടോർ വാഹനവകുപ്പ് നിയമപ്രകാരം മാത്രമുള്ള കുറ്റമല്ല വഫയുടേത്. തെളിവ് നശിപ്പിച്ച കുറ്റവും ചെയ്തിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ.എ. ഹക്കിം വാദിച്ചു. മദ്യലഹരിയിലായിരുന്ന ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് വാഹനം നൽകി ഓടിക്കാൻ പ്രേരിപ്പിച്ചത് വഫയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ നൂറ് സാക്ഷികളിൽ ഒരാൾപോലും രണ്ടാം പ്രതിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്ന് വഫയുടെ അഭിഭാഷകൻ വാദിച്ചതോടെ വഫയെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

