വീട്ടിലിരിക്കുന്നവരേ കാണൂ; ജോസഫേട്ടൻ 14 വർഷമായി ‘െഎസൊലേഷനിൽ’തന്നെ
text_fieldsകൊച്ചി: കോവിഡ് പ്രതിരോധ ഭാഗമായി സാമൂഹിക അകലം പാലിച്ച് ജനം വീട്ടിലിരിക്കുമ്പോൾ, 14 വർ ഷമായി ഒറ്റക്കൊരു ദ്വീപിലെ കൊച്ചുവീട്ടിൽ താമസിക്കുന്ന ഒരാളെക്കുറിച്ചറിയുക. എറണ ാകുളം കടമക്കുടി പഞ്ചായത്തിലെ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മുറിക്കലിൽ ഒരു കൂട്ടം നായ്ക്കൾക്കൊപ്പം താമസിക്കുന്ന ജോസഫ് എന്ന 69കാരനാണ് തെൻറ ‘ഐസൊലേഷൻ’ ജീവിതം ആഘോഷമാക്കുന്നത്. കോവിഡിൽ ലോകം മുഴുവൻ ലോക്കാവുമ്പോൾ അദ്ദേഹത്തിന് പറയാനുള്ളത് ‘‘നാടിനുവേണ്ടി കുറച്ചുനാൾ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കൂ’’ എന്നാണ്. ജീവിതസാഹചര്യങ്ങൾ ഒറ്റപ്പെടുത്തിയ ജോസഫിന് സാമൂഹിക സാഹചര്യത്തെക്കുറിച്ചും സ്ഥിതിഗതികളുടെ ഗൗരവത്തെക്കുറിച്ചും പൂർണബോധ്യം.
രണ്ടരയേക്കർ വിസ്തൃതിയുള്ള ദ്വീപിൽ ഏഴു നായ്ക്കളാണ് വർഷങ്ങളായി ജോസഫിന് കൂട്ട്. തലമുറകളായി കുടുംബം ഈ ദ്വീപിലായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ സഹോദരങ്ങൾ പതിയെ നഗരങ്ങളിലേക്ക് കൂടുമാറി. 14 വർഷം മുമ്പുവരെ ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു കൂട്ടിന്. എന്നാൽ, മക്കൾ വിവാഹിതരായി, മൂത്തയാൾ കോതമംഗലത്തേക്കും ഇളയമകൻ കടമക്കുടിയിലേക്കും മാറി. കുടിവെള്ളം പോലുമില്ലാത്ത ദ്വീപിലെ പരിമിത സൗകര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ ഭാര്യ ഇളയമകെൻറ വീട്ടിലേക്കും പോയി. അതോടെ ജോസഫ് കൊച്ചുതുരുത്തിലെ ഏകാന്തവാസിയായി. മാവും െതങ്ങുമുൾെപ്പടെ നട്ടു നനച്ചും നായ്ക്കളെ പരിപാലിച്ചും അദ്ദേഹം ഏകാന്തതയെ അതിജീവിക്കുന്നു. ഒരു വലിയ ചെമ്മീൻ കെട്ടും സ്വന്തമായി ഇവിടെയുണ്ട്. അതാണ് പ്രധാന വരുമാനം. ചെമ്മീൻകെട്ടിെൻറ ആവശ്യങ്ങൾക്കും സാധനങ്ങൾ വാങ്ങാനുമാണ് വള്ളവുമായി പുറത്തുപോകാറുള്ളത്. കടമക്കുടിയിൽ വീടുവെച്ച ദുബൈയിലുള്ള മകനും കോതമംഗലെത്ത മകനും വീട്ടുകാരുമെല്ലാം ഇടക്ക് ബന്ധപ്പെടും. ഇതിനിടയിൽ പൈപ്പ് കണക്ഷനും വൈദ്യുതിയുമെല്ലാമെത്തി.
ദ്വീപിലേക്ക് തോന്നിയപോലെ ആർക്കും വരാനാവില്ല. കടമക്കുടി ജെട്ടിയിൽനിന്ന് ജോസഫേട്ടൻതന്നെ സന്ദർശകരെ വള്ളത്തിൽ സാമ്രാജ്യത്തിലെത്തിക്കും. ഇത്തരത്തിൽ വരുന്നവർ ഏറെ. കോവിഡായതിനാൽ അടുത്തൊന്നും സന്ദർശകരുണ്ടായില്ല. ഏകാന്ത വാസത്തിലൊരിക്കൽപോലും മടുപ്പോ നിരാശയോ തോന്നിയിട്ടില്ലെന്നും മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് പോകണമെന്ന് മോഹിച്ചിട്ടില്ലെന്നും ഉറച്ച സ്വരത്തിൽ അദ്ദേഹം ആവർത്തിക്കുന്നു. ഫോണിലൂടെ വാർത്താ ചാനലുകളും കടമക്കുടിയിൽ ചെന്ന് പത്രവാർത്തകളും കൃത്യമായി ശ്രദ്ധിച്ച് ലോകത്തെക്കുറിച്ചുള്ള വിവരങ്ങളും ജോസഫ് അറിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.