സഭയിലെ 'കാരണവർ' ജോസഫ്, 'ബേബി' സച്ചിനും
text_fieldsതിരുവനന്തപുരം: 15ാം കേരള നിയമസഭയിലേക്ക് ജനം തെരഞ്ഞെടുത്ത എം.എൽ.എമാരിൽ 20 പേർ 70 വയസ്സിന് മുകളിൽ പ്രായമുള്ളവർ. തൊടുപുഴയിൽനിന്ന് വിജയിച്ച പി.ജെ. ജോസഫാണ് സഭയിലെ 'കാരണവർ'. പത്താം തവണ സഭയിലെത്തുന്ന ജോസഫിന് 79 വയസ്സുണ്ട്. തൊട്ടുപിന്നിൽ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമാണ് -77 വയസ്സ്. ഇവർക്ക് പിന്നിലാണ് ഉടുമ്പൻചോലയിലെ എം.എം. മണിയുടെയും കണ്ണൂരിൽനിന്നുള്ള രാമചന്ദ്രൻ കടന്നപള്ളിയുടെയും പ്രായം -76. സഭയിലെ 'ബേബി എം.എൽ.എ' ബാലുശ്ശേരിയുടെ സച്ചിൻ ദേവാണ്. 27 വയസ്സാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രായം. തിരുവമ്പാടിയിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ ലിേൻറാ ജോസിന് 28 വയസ്സ്. 40 വയസ്സിന് താഴെയുള്ള 12 പേർ ഇത്തവണ സഭയിലുണ്ട്. 40-50 വയസ്സിന് ഇടയിലുള്ള 26 പേരും 50നും 69 നും ഇടയിലുള്ള 82 പേരും തെരഞ്ഞെടുക്കപ്പെട്ടു.
140 അംഗങ്ങളിൽ 42 പേർ നിയമ ബിരുദധാരികളാണ്. മുൻ മന്ത്രിമാരടക്കം എട്ടുപേർ പത്താം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. പത്താം ക്ലാസ്, പ്രീഡിഗ്രി യോഗ്യതയുള്ള 40 നിയുക്ത എം.എൽ.എമാരുണ്ട്. ബിരുദയോഗ്യതയുള്ള 23 പേരും ബിരുദാനന്തര ബിരുദമുള്ളവർ ഏഴുപേരുമുണ്ട്.
കെ.കെ. ശൈലജയടക്കം എട്ടുപേർ അധ്യാപക യോഗ്യത നേടിയവരാണ്. എം.ഫിൽ, പിഎച്ച്.ഡിക്കാരായ ഏഴുപേരും ഭരണപ്രതിപക്ഷ നിരയിലുണ്ട്.
മുസ്ലിംലീഗ് നേതാവ് എം.കെ. മുനീറും ചവറയിലെ ഡോ. സുജിത്ത് വിജയൻപിള്ളയും മെഡിക്കൽ ഡോക്ടർമാരാണ്. അരൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ തോൽപിച്ച ദലീമക്ക് ഗാനഭൂഷണം ഡിപ്ലോമയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.