കൊച്ചി: കോൺഗ്രസിന്‍റെ റോഡ് ഉപരോധത്തിനിടെ മദ്യപിച്ചെത്തി വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് നടൻ ജോജു ജോർജ്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.
രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. താൻ മദ്യപിച്ചിട്ടില്ലെന്നും വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടന്ന കൈയ്യേറ്റ ശ്രമത്തിലും വാഹനം തകർത്തതിലും താൻ പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
ഇത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായ പ്രതിഷേധമല്ല. റോഡ് പൂർണ്ണമായി ഉപരോധിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് പ്രതിഷേധം നടന്നത്. നിരവധി വാഹനങ്ങൾ ഗതാഗത കരുക്കിൽ കിടക്കുമ്പോഴാണ് ഇത് പോക്രിത്തരമാണെന്ന് താൻ അവരോട് പറഞ്ഞത്. അതിന് ശേഷം താൻ മദ്യപിച്ചിട്ടുണ്ടെന്നാണ് അവർ പരാതി പറഞ്ഞത്. ഞാൻ മദ്യപിച്ചിട്ടില്ല.
ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല ഞാന്‍ ഇവിടെ. ഏറെ മണിക്കൂറായി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടുള്ള ബുദ്ധിമുട്ടിലാണ് പ്രതിഷേധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുത് അവരുടെ പ്രവര്‍ത്തനമെന്നും ജോജു വിമര്‍ശിച്ചു. സ്ത്രീകളോട് ഈ അവസരത്തില്‍ എന്നല്ല ഒരു അവസരത്തിലും മോശമായി പെരുമാറിയിട്ടില്ല. സ്ത്രീകളുടെ മൂല്യം എനിക്ക് അറിയാമെന്നും ജോജു വ്യക്തമാക്കി.
തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയിൽ ജോജു ജോർജ് മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.