കാളികാവ്: ഏറനാടിന്റെ മണ്ണില്‍ ചിന്തയുടെ കൊടുങ്കാറ്റുയര്‍ത്തിയ 'ജ്ജ് നല്ലൊരു മന്സനാകാന് നോക്ക്' നാടകം വീണ്ടും അരങ്ങിലെത്തുമ്പോൾ അതിന്റെ ഭാഗമാവാനായതിന്റെ ആഹ്ലാദത്തിൽ സിർദാര. പഴയ നാടകത്തിൽ പ്രധാന കഥാപാത്രമായ ഹാജിയാരുടെ ഭാര്യയായി അഭിനയിച്ചത് നിലമ്പൂർ ആയിശയായിരുന്നു.
അവരുടെ പിൻഗാമിയായി പുതിയ നാടകത്തിൽ ആ കഥാപാത്രത്തിന്റെ വേഷപ്പകർച്ച പൂർണമാക്കിയിരിക്കുകയാണ് സിർദാര. ചോക്കാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മാട്ടര ലൈലയുടെ മകളും കാളികാവ് അമ്പലക്കടവ് എ.എം.എൽ.പി സ്കൂൾ അധ്യാപികയുമാണ് ഇവർ. വണ്ടൂരിലാണ് താമസം.
1967ല്‍ ഇ.കെ. അയമു രചനയും സംവിധാനവും നിര്‍വഹിച്ച 'ജജ് നല്ലൊരു മൻസനാകാൻ നോക്ക്' അന്ന് ഏറെ വിവാദങ്ങളും ഭീഷണിയും നേരിട്ടിരുന്നു. മഞ്ചേരിയില്‍ വേദിയിലേക്ക് നിറയൊഴിച്ചാണ് ചിലർ രോഷം പ്രകടിപ്പിച്ചതത്രെ. റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത പുതിയ നാടകം മേയ് 19നും 20നും നിലമ്പൂരിൽ അരങ്ങേറിയിരുന്നു.