കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കർ ജയിൽ മോചിതനായി; വടകരയിൽ സി.പി.എം സ്വീകരണം
text_fieldsവടകര: വിവാദമായ ‘കാഫിർ’സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ജിതിൻ ഭാസ്കർ ജയിൽ മോചിതനായി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി വി.എസ്. ബിന്ദു കുമാരി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ഉത്തരവ് ശനിയാഴ്ച ഉച്ചയോടെയാണ് ജയിലിൽ എത്തിയത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിതിൻ ജയിലിന് പുറത്തിറങ്ങി.
ജയിൽ മോചിതനായ ജിതിനെ സി.പി.എം പ്രവർത്തകരും നേതാക്കളും ചേർന്ന് മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ വടകര നഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു. വൈകിട്ട് നാല് മണിയോടെ തിരുവള്ളൂരിൽ പ്രതിക്കായി പ്രത്യേക സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 16നാണ് ജിതിൻ ഭാസ്കർ കേസിൽ അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ. ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200ഓളം പേർക്ക് സ്ക്രീൻഷോട്ട് അയച്ചുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ഇദ്ദേഹത്തിനെതിരായ പൊലീസ് ആരോപണം. ജില്ലാ ഫോറൻസിക് വിഭാഗം ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.
‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് വിവാദ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്നായിരുന്നു എസ്.ഐ.ടി അന്വേഷണത്തിലെ കണ്ടെത്തൽ. ജിതിൻ അഡ്മിനായ ഈ ഗ്രൂപ്പിലെ മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതെന്ന് നേരത്തെ പുറത്തുവന്നിരുന്നു. പിന്നീട് ഈ സ്ക്രീൻഷോട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെടുകയായിരുന്നു.
ഷാഫി പറമ്പിലിനെ ‘ദീനിയായ മുസ്ലിം’ ആയും കെ.കെ. ശൈലജയെ ‘കാഫിർ’ആയും ചിത്രീകരിച്ചുകൊണ്ട് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയായിരുന്നു വ്യാജപ്രചാരണം നടന്നത്. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് എസ്.ഐ.ടി മുഹമ്മദ് കാസിമിനെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

