'തലപ്പൊക്കം താഴെവെച്ച് തെരുവിലിറങ്ങി ഒന്ന് നടക്ക് മനുഷ്യാ, പുസ്തകത്തിലെ ഗാന്ധിയല്ല മനുഷ്യരിലെ ഗാന്ധി, ബി.ജെ.പിക്ക് വേണ്ടി പേനയുന്തുന്നവർക്ക് അത് മനസിലാകില്ല'; തരൂരിനെ രൂക്ഷമായി വിമർശിച്ച് ജിന്റോ ജോൺ
text_fieldsശശി തരൂർ, ഡോ.ജിന്റോ ജോൺ
കൊച്ചി: കുടുംബ വാഴ്ചക്ക് പകരം യോഗ്യത മാനദണ്ഡമാക്കാൻ ഇന്ത്യക്ക് സമയമായെന്ന് ചൂണ്ടിക്കാണിച്ച് ലേഖനമെഴുതിയ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഡോ.ജിന്റോ ജോൺ. പുസ്തകമെഴുതിയും വായിച്ചും മാത്രമല്ല കോൺഗ്രസാകേണ്ടതെന്നും ഗാന്ധിയേയും നെഹ്‌റുവിനേയും മറ്റനേകം മനുഷ്യരേയും പോലെ ഇന്ത്യയെ കണ്ടെത്തി കൊണ്ടാകണമെന്നും ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
'ആർക്കും കോൺഗ്രസിലേക്ക് വരാം, പക്ഷേ സംഘപരിവാർ വിരുദ്ധ ഗാന്ധിയൻ കോൺഗ്രസാകാൻ പ്രത്യയശാസ്ത്രം ബോധ്യമുണ്ടാകണം. ഏത് തകർച്ചയിലും തളരാതെ, തലകുനിക്കാതെ പോരാടാൻ നെഹ്‌റുവിയൻ കോൺഗ്രസാകണം. എന്തെങ്കിലും 'തരു'മോ എന്ന് കാതോർത്തുകൊണ്ട് ബിജെപിക്ക് വേണ്ടി പേനയുന്തുന്നവർക്ക് അത് മനസ്സിലാകണമെന്നില്ലെന്നും ജിന്റോ പറഞ്ഞു.
'പുസ്തകത്തിലെ ഗാന്ധിയല്ല മനുഷ്യരിലെ ഗാന്ധി. മനുഷ്യരിലേക്ക് പടരുന്ന ഗാന്ധിയെ കാണാൻ ഇന്നെളുപ്പം നെഹ്‌റു കുടുംബം തന്നെയാണ്. താനെന്തൊക്കെയോ ആണെന്നുള്ള തലപ്പൊക്കം താഴെ വച്ചിട്ട് തെരുവിറങ്ങി ഒന്ന് നടക്ക് മനുഷ്യാ നിങ്ങൾ. അപ്പോഴറിയാം കോൺഗ്രസ്സിന്റെ കുടുംബാധിപത്യം എത്ര ആഴത്തിൽ വേരൂന്നിയതാണെന്ന്'- ജിന്റോ ജോൺ തുറന്നടിച്ചു
ഡോ. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"എന്റെ അപ്പൻ ജോൺ കോൺഗ്രസുകാരനാണ്, ഇപ്പോഴും ഇനിയെന്നും. ഞാനും കോൺഗ്രസുകാരനാണ്, മരണംവരെ. എന്റെ സഹോദരങ്ങൾ കോൺഗ്രസുകാരാണ്, കുടുംബാംഗങ്ങളും. എന്റെ പങ്കാളി കോൺഗ്രസ്സാണ്. എന്റെ മക്കൾ കോൺഗ്രസുകാർ ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. കാരണം അവർ എന്നെ കണ്ടാണ് വളരുന്നത്. കോൺഗ്രസിന്റെ കുടുംബാധിപത്യത്തിൽ ഒരു കണ്ണിയായതിൽ ഞാൻ അഭിമാനിക്കുന്നു. ഇത്തരം ലെഗസി പേറുന്ന കോടിക്കണക്കിന് കുടുംബങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറയാണ്. കോൺഗ്രസ് കുടുംബ പാരമ്പര്യം അവകാശപ്പെടാനോ അഭിമാനിക്കാനോ കഴിയാത്തവർക്കത് മനസ്സിലാക്കണമെന്നില്ല.
പുസ്തകമെഴുതിയും വായിച്ചും മാത്രമല്ല കോൺഗ്രസാകേണ്ടത്. ഇന്ത്യയെ കണ്ടെത്തി കൊണ്ടാകണം. ഗാന്ധിയേയും നെഹ്‌റുവിനേയും മറ്റനേകം മനുഷ്യരേയും പോലെ. അതിന് ലൈബ്രറിയിലെ കോൺഗ്രസിൽ നിന്ന് തെരുവിലെ കോൺഗ്രസിലേക്ക് ഒരുപാട് വളരാനുണ്ട്. ആർക്കും കോൺഗ്രസിലേക്ക് വരാം, പക്ഷേ സംഘപരിവാർ വിരുദ്ധ ഗാന്ധിയൻ കോൺഗ്രസ്സാകാൻ പ്രത്യയശാസ്ത്രം ബോധ്യമുണ്ടാകണം. ഏത് തകർച്ചയിലും തളരാതെ, തലകുനിക്കാതെ പോരാടാൻ നെഹ്‌റുവിയൻ കോൺഗ്രസ്സാകണം. അക്കാര്യത്തിൽ തരിമ്പും കുറവില്ലാത്തവരാണ് ഇന്ത്യയിൽ നെഹ്റു കുടുംബം. നിൽക്കുന്ന ഇടം മറന്ന് മറ്റാരൊക്കെ സംഘപരിവാർ ചാണക വരളിക്ക് മുന്നിൽ തലകുനിച്ചാലും, അവർ ഒരിക്കലും സംഘപരിവാർ ആകില്ല എന്നുള്ള ഉറച്ച ബോധ്യമുള്ള ഒരു കോൺഗ്രസുകാരനാണ് ഞാൻ. അത് തന്നെയാണ് കോൺഗ്രസുകാർ എന്നുള്ളതിൽ നെഹ്‌റു കുടുംബത്തിന് കിട്ടുന്ന ഏറ്റവും വലിയ പ്രിവിലേജും. എന്തെങ്കിലും 'തരു'മോ എന്ന് കാതോർത്തുകൊണ്ട് ബിജെപിക്ക് വേണ്ടി പേനയുന്തുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളും ശീതളഛായയും അധികാര അലങ്കാരങ്ങളും ആർഭാട ആടയാഭരണങ്ങളും ഇല്ലാതെ തെരുവിലിറങ്ങി മനസ്സിലാക്കണം കോൺഗ്രസ് എന്താണെന്ന്... പുസ്തകത്തിലെ ഗാന്ധിയല്ല മനുഷ്യരിലെ ഗാന്ധിയെന്നും. മനുഷ്യരിലേക്ക് പടരുന്ന ഗാന്ധിയെ കാണാൻ ഇന്നെളുപ്പം നെഹ്‌റു കുടുംബം തന്നെയാണ്. താനെന്തൊക്കെയോ ആണെന്നുള്ള തലപ്പൊക്കം താഴെ വച്ചിട്ട് തെരുവിറങ്ങി ഒന്ന് നടക്ക് മനുഷ്യാ നിങ്ങൾ. അപ്പോഴറിയാം കോൺഗ്രസ്സിന്റെ കുടുംബാധിപത്യം എത്ര ആഴത്തിൽ വേരൂന്നിയത് ആണെന്ന്. കോൺഗ്രസ്സാണ് ഞങ്ങൾക്ക് കുടുംബം... ഇന്ത്യയിലെ എല്ലാ വൈവിധ്യങ്ങളും കോർത്തുപിടിക്കുന്ന കൂട്ടുകുടുംബം."
തരൂരിന്റെ പരാമർശങ്ങളിൽ പുലിവാലുപിടിച്ച് കോൺഗ്രസ് നേതൃത്വം
കുടുംബവാഴ്ചയ്ക്ക് പകരം യോഗ്യത മാനദണ്ഡമാക്കാന്‍ ഇന്ത്യക്ക് സമയമായെന്ന് ചൂണ്ടിക്കാണിക്കുന്ന ശശി തരൂരിന്റെ ലേഖനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പരാമർശങ്ങൾ ബി.ജെ.പി ആയുധമാക്കിയതിന് പിന്നാലെ പ്രതിരോധിച്ചും തരൂരിന് മറുപടിയുമായും കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.
നെഹ്‌റു കുടുംബത്തിലെ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരാണെന്ന് കോൺഗ്രസ് എം.പി പ്രമോദ് തിവാരി പറഞ്ഞു. നെഹ്‌റു കുടുംബത്തെപ്പോലെ സമർപ്പണബോധവും കഴിവുമുള്ള ഇന്ത്യയിലെ മറ്റേതെങ്കിലും കുടുംബത്തെ ചൂണ്ടിക്കാട്ടാനാവുമോ എന്നും അദ്ദേഹം തരൂരിനോട് ചോദിച്ചു.
‘യോഗ്യതയിൽ നിന്നാണ് നേതൃത്വം ഉണ്ടാകുന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തെ ഏറ്റവും കഴിവുള്ള പ്രധാനമന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധി തന്റെ ജീവൻ ബലിയർപ്പിച്ചുകൊണ്ട് സ്വയം തെളിയിച്ചു,’ തിവാരി പറഞ്ഞു. ‘രാജീവ് ഗാന്ധി തന്റെ ജീവൻ ബലിയർപ്പിച്ചാണ് ഈ രാജ്യത്തെ സേവിച്ചത്. ഗാന്ധി കുടുംബത്തെ ഒരു രാജവംശമായി വിശേഷിപ്പിക്കുമ്പോൾ, ഇന്ത്യയിലെ മറ്റേത് കുടുംബത്തിനാണ് ഗാന്ധി കുടുംബത്തിനുണ്ടായിരുന്ന ത്യാഗവും സമർപ്പണവും നേതൃതപാടവവും ഉണ്ടായിരുന്നത്? അത് ബി.ജെ.പിയായിരുന്നോ?’ തിവാരി ചോദിച്ചു.
കോൺഗ്രസ് നേതാവ് റാഷിദ് ആൽവിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ജനാധിപത്യത്തിൽ പൊതുജനങ്ങളാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും, അച്ഛൻ എം.പിയായിരുന്നുവെന്ന കാരണം കൊണ്ട് ഒരാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനാവില്ലെന്നും ആൽവി പറഞ്ഞു.
പാരമ്പര്യ തുടർച്ചയെന്ന സമീപനം രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും രാജ്യത്തെ എല്ലാ മേഖലകളിലും അത് കാണാനാവുമെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. ‘ഡോക്ടറുടെ മകൻ ഡോക്ടറാകുന്നു, ബിസിനസുകാരന്റെ മകൻ ബിസിനസിൽ തുടരുന്നു, രാഷ്ട്രീയവും അപവാദമല്ല. പലപ്പോഴും ജാതി, കുടുംബ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിത്വം നിർണയിക്കപ്പെടുന്നത്,’ ഉദിത് രാജ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ഒക്ടോബർ 31-ന് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ ‘വംശ രാഷ്ട്രീയം: ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭീഷണി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഇന്ത്യ കുടുംബ ഭരണത്തിൽനിന്ന് മെറിറ്റ് അധിഷ്ഠിത നേതൃത്വത്തിലേക്ക് മാറണമെന്നായിരുന്നു തരൂർ ചൂണ്ടിക്കാട്ടിയത്.
ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്, രാഹുൽ, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരിൽ നിന്നുള്ള നെഹ്‌റു-ഗാന്ധി പരമ്പരയുടെ സ്വാധീനം രാഷ്ട്രീയ നേതൃത്വം പാരമ്പര്യമായി ലഭിക്കുന്നത് അവകാശമാണെന്ന ആശയം വളർത്തിയെടുത്തിട്ടുണ്ടെന്ന് തരൂർ എഴുതുന്നു. ‘രാഷ്ട്രീയ കുടുംബങ്ങളുടെ ആധിപത്യം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു’ എന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസിനെ മാത്രമല്ല, ശിവസേന, സമാജ്‌വാദി പാർട്ടി, ലോക് ജനശക്തി പാർട്ടി, ശിരോമണി അകാലിദൾ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ഡി.എം.കെ, ഭാരത് രാഷ്ട്ര സമിതി തുടങ്ങിയ പാർട്ടികളെയടക്കം അദ്ദേഹം വിമർശിക്കുന്നുണ്ട്.
അതേസമയം, തരൂരിന്റെ പരാമർശങ്ങളെ കോൺഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് ബി.ജെ.പി. സ്വജനപക്ഷപാതത്തെയും കുടുംബവാഴ്ച രാഷ്ട്രീയത്തെയും കുറിച്ചുള്ള ശശി തരൂർ എം.പിയുടെ ലേഖനം രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ഉദ്ദേശിച്ചാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ‘ഇന്ത്യയിലെ സ്വജനപക്ഷപാതത്തിന്റെ സന്തതിയായ രാഹുലിനും തേജസ്വി യാദവിനും നേരെ ഡോ. ശശി തരൂർ നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു!’ ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല എക്സിൽ കുറിച്ചു.
കോൺഗ്രസ് ദേശീയാധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെക്കെതിരെ സ്ഥാനാർഥിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് പാർട്ടി നേതൃത്വവുമായി തരൂരിന്റെ ബന്ധത്തിൽ ഉലച്ചിലുണ്ടായത്. ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവർത്തനങ്ങളെയും ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ചും ആഗോളതലത്തിൽ വിശദീകരിക്കാൻ പോയ പ്രതിനിധി സംഘത്തിന്റെ ഭാഗമായതോടെ ഇത് വീണ്ടും രൂക്ഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

