ജസ്പ്രീതിന്റെ ആത്മഹത്യ: കോളജ് അധികൃതർക്ക് രക്ഷകരായി ഇടതുപക്ഷ സിൻഡിക്കേറ്റ്
text_fieldsകോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതരെ രക്ഷിക്കാനൊരുങ്ങി കാലിക്കറ്റ് സർവകലാശാല. അന്വേഷണം നടത്തിയ സർവകലാശാല വിദ്യാർഥി പരാതി പരിഹാര സെൽ കോളജ് അധികൃതരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തിയെങ്കിലും രാഷ്ട്രീയ സമ്മർദം കാരണം നടപടി ശിപാർശ ചെയ്തില്ല. റിപ്പോർട്ട് ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സമർപ്പിച്ചു.
കോളജിന് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്ന് ശിപാർശ ചെയ്യാൻപോലും പരാതി പരിഹാര സെൽ അംഗങ്ങൾക്കായില്ല. ഇടതുപക്ഷത്തെ പ്രമുഖനായ സിൻഡിക്കേറ്റ് അംഗമടക്കം ചിലർ കർശന നടപടി വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും രണ്ടുപേർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലിന് അനുകൂലമായി ശക്തമായി വാദിച്ചു. കഴിഞ്ഞ സിൻഡിക്കേറ്റിൽ അംഗമായിരുന്ന ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലിനെ രക്ഷിക്കാൻ ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചില ഇടതുപക്ഷ അംഗങ്ങൾ മുന്നിട്ടിറങ്ങുകയായിരുന്നു.
90 പ്രവൃത്തി ദിവസങ്ങൾ ആവശ്യമാണെങ്കിലും അവസാന സെമസ്റ്ററിൽ 94 മണിക്കൂർ മാത്രമാണ് കോളജിൽ ക്ലാസ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 94 മണിക്കൂറിെൻറ അടിസ്ഥാനത്തിൽ ഹാജർ കണക്കാക്കിയപ്പോഴാണ് പലരും സെമസ്റ്റർ ഔട്ടായത്. ഇക്കണോമിക്സ് വകുപ്പിൽ മൂന്ന് അധ്യാപകർ മാത്രമാണുള്ളതെന്നും ഇതിൽ രണ്ട് പേർ ഈ വർഷം വിരമിക്കുന്നതിനാൽ ലീവെടുത്തിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, പകരം സംവിധാനമൊരുക്കാൻ കോളജ് അധികൃതർ തയാറായിട്ടില്ല. ഇക്കാര്യം വിശദമായി അന്വേഷിക്കണെമന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോളജിെൻറ ഭാഗത്തുനിന്ന് മാനുഷിക പരിഗണനയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ഒഴിവാക്കി. വീട്ടിലിരുന്നും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താം. മാർച്ച് 24 മുതൽ ആറാം സെമസ്റ്റർ ബി.എ, ബി.എസ്സി, ബിേകാം, ബി.ബി.എ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കാനിരിക്കുകയായിരുന്നു. ബി.എഡ് മൂല്യനിർണയം വ്യാഴാഴ്ചയും തുടങ്ങാനിരുന്നതാണ്. സർവകലാശാലയിൽ ജീവനക്കാർക്ക് സാനിറ്റൈസറുകളും ശരീരോഷ്മാവ് പരിശോധിക്കാൻ തെർമൽ സ്കാനറുകളും വാങ്ങാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇൻറർനെറ്റ് ശൃംഖലകൾ കാര്യക്ഷമമാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാനും തീരുമാനമായി.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.