ജാമിഅ, അലീഗഢ് വിദ്യാർഥികൾക്ക് കോഴിക്കോട് വൻ വരവേൽപ്പ്
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാമ്പസുകളെ ഇളക്കിമറിച്ച ജാമിഅ മില്ലിയ്യ, അലീഗഢ് സർവകലാശാല സമരങ്ങളിൽ പങ്കെടുത്ത മലയാളി വിദ്യാർഥികൾക്ക് കോഴിക്കോട് വൻ വരവേൽപ്പ്. പുലർച്ചെ നാലു മണിയോടെ എൺപതോളം വരുന്ന വിദ്യാർഥികൾ മംഗള എക്സ്പ്രസിന്റെ പ്രത്യേക ബോഗിയിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്ക് വിദ്യാർഥികൾ അടക്കമുള്ളവർ പ്രതിഷേധ പ്രകടനം നടത്തി. ഡിസംബർ 16 മുതൽ ജനുവരി അഞ്ചു വരെ സർവകലാശാലകൾക്ക് താൽകാലിക അവധി നൽകിയതിനെ തുടർന്നാണ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയത്.
പൊലീസ് ക്രൂരമർദനമാണ് അഴിച്ചുവിട്ടതെന്ന് വിദ്യാർഥികൾ പറഞ്ഞു. മാധ്യമങ്ങൾക്ക് പോലും സ്ഥലത്ത് എത്താൻ സാധിച്ചിരുന്നില്ല. വിദ്യാർഥികളെ അടിച്ചമർത്തുകയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
അലീഗഢിലെ 65 പേരും ഡൽഹി ജാമിയ മില്ലിയയിലെ 15 പേരുമാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇതിൽ ഇരുപതോളം പേർ പെൺകുട്ടികളാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലക്കാരാണ് വിദ്യാർഥികൾ. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ പേരിലാണ് പൊലീസ് അതിക്രമത്തിന് വിദ്യാർഥികൾ ഇരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.