സതീശന്റെ സ്നേഹക്കാലത്തിന് 27 വർഷത്തെ സാക്ഷിയായി ജയിംസ്...
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ജയിംസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്നേഹക്കാലത്തിന് കഴിഞ്ഞ 27 വർഷമായി നേർസാക്ഷിയായി ജയിംസ്. 27 വര്‍ഷമായി വി.ഡി. സതീശന്റെ വാഹനത്തിന്റെ ഡ്രൈവറാണ് പറവൂര്‍ സ്വദേശി ജയിംസ് കുഴിവേലില്‍. ഈ കാലയളവിനെക്കുറിച്ച് ജയിംസിന് പറയാനുള്ളത് ‘സ്നേഹക്കാലമെന്ന’ ഒറ്റ വരിയാണ്.
സഹായമഭ്യർഥിച്ച് വരുന്നവരെ ചേര്‍ത്തുപിടിക്കുന്നതിന് പുറമെ അവരുടെ കഥകള്‍ വി.ഡി. സതീശന്റെ കണ്ണുനനയിക്കുമെന്നതാണ് ജയിംസിന്റെ അനുഭവ സാക്ഷ്യം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇദ്ദേഹം സതീശന്റെ സ്റ്റാഫിലുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്തും യാത്രയിലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും സതീശന് ഉറപ്പുവരുത്താറുണ്ടെന്നും ജയിംസ് പറയുന്നു.
‘സഹജീവികളെ പരിഗണിക്കാനാണ് നാം ആദ്യം പഠിക്കേണ്ടതെ’ന്നതാണ് ഈ കാലയളവില്‍ സതീശനില്‍നിന്ന് പഠിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. കുട്ടികളുടെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തല്‍, കാര്‍ക്കശ്യമുള്ള നിലപാട് തുടങ്ങിയ ഒട്ടേറെ അനുഭവങ്ങളാണ് അഞ്ചുവര്‍ഷത്തിനിടെയുണ്ടായത്. എന്തിന്, വാഹനത്തിന്റെ ഹോണ്‍ അടിക്കുമ്പോള്‍ പോലും വഴക്ക് പറഞ്ഞ്, മറ്റുള്ളവരെ പരിഗണിക്കണമെന്ന് ഉപദേശം നല്‍കാറുണ്ടെന്നും ജയിംസ് കൂട്ടിച്ചേർത്തു. പലപ്പോഴും പല യോഗങ്ങളും നീണ്ടുപോകുന്നത് കാരണം ജീവനക്കാരായ തങ്ങളെ പരിഗണിക്കാനാകാതെവരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ പണം കരുതിവെച്ചിട്ടായിരിക്കും സാര്‍ പോകുകയെന്നും ജയിംസ് പറഞ്ഞു. മിനിയാണ് ജയിംസിന്റെ ഭാര്യ. സാന്ദ്ര, ആന്‍സ് നൂപ എന്നിവർ മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

