കല്ലറയും പരിസരവും വൃത്തിയാക്കാൻ എത്തിയ കുടുംബാംഗങ്ങളെ ഓർത്തഡോക്സ് പക്ഷം തടഞ്ഞു; കട്ടച്ചിറയിൽ യാക്കോബായ -ഓർത്തഡോക്സ് സംഘർഷം
text_fieldsസംഘർഷ സ്ഥലത്ത് പൊലീസ് എത്തിയപ്പോൾ
കായംകുളം: സെമിത്തേരിയിൽ കയറിയവരെ തടഞ്ഞുവച്ചതിനെ ചൊല്ലി കട്ടച്ചിറയിൽ ഓർത്തഡോക്സ് - യാക്കോബായ പക്ഷങ്ങൾ തമ്മിൽ സംഘർഷാവസ്ഥ. പൊലീസ് ഇടപ്പെട്ട് സ്ഥിതി ശാന്തമാക്കി.
കട്ടച്ചിറ വട്ടപ്പറമ്പിൽ പടീറ്റതിൽ മറിയാമ്മ സാമുവലിന്‍റെ കല്ലറയും പരിസരവും വൃത്തിയാക്കാൻ എത്തിയ കുടുംബാംഗങ്ങളെയാണ് ഓർത്തഡോക്സ് പക്ഷം തടഞ്ഞുവെച്ചത്. ഒന്നാം ചരമ വാർഷിക പ്രാർഥനക്കായിട്ടാണ് പരിസര ശുചീകരണത്തിന് എത്തിയത്. കോരിച്ചൊരിയുന്ന മഴയത്ത് ഒന്നരമണിക്കൂറോളം സെമിത്തേരി ക്കുള്ളിൽപെട്ട അവരെ വള്ളികുന്നത്ത് നിന്നും പൊലീസ് എത്തിയാണ് പുറത്തിറക്കിയത്. തുടർന്ന് യാക്കോബായ വിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ പ്രതിഷേധിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
കോടതി വിധിയിലൂടെ ഓർത്തഡോക്സ് പക്ഷം സ്വന്തമാക്കിയ ഇടവകയിൽ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണ്. ഇതുകാരണം മിക്കപ്പോഴും ഇവിടെ പ്രശ്നങ്ങൾ രൂക്ഷമാണ്. കഴിഞ്ഞ വർഷം മറിയാമ്മ സാമുവലിന്‍റെ സംസ്കാര ചടങ്ങുകളും പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇവരുടെ ചെറുമകനായ ഫാ. റോയി ജോർജാണ് യാക്കോബായ വിഭാഗത്തിന്‍റെ ഇടവക വികാരി.