മൂന്നുപേരെ കൂടി കരക്കെത്തിച്ചു; മരണം 14 ആയി
text_fieldsതിരുവനന്തപുരം: വൻനാശം വിതച്ച ‘ഒാഖി’ ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. തിരുവനന്തപുരം ജില്ലയില്‍നിന്ന് അഞ്ചുപേരുൾപ്പെടെ എട്ടുപേരുടെ മൃതദേഹങ്ങൾ കൂടി ശനിയാഴ്ച ലഭിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി.
അതിനിടെ രക്ഷപ്പെട്ട് രണ്ട് വള്ളങ്ങളിൽനിന്നുള്ള ഏഴ് മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെത്തി. കൊല്ലത്തുനിന്ന് വ്യാഴാഴ്ച മത്സ്യബന്ധനത്തിന് പോയ ശ്രീദേവി വള്ളത്തിലുള്ളവരാണ് വെള്ളിയാഴ്ച അർധരാത്രി കൊച്ചിയിലെത്തിയത്. കന്യാകുമാരി കൊല്ലേങ്കാട് ദേശത്ത് നേരോമിയിൽ ജോൺസൻ (26), ശോഭിൻ (26), ഇസ്രി (60), യേശുദാസ് (35), ഷിലുമിപ്പ് (55), മൈക്കിൾ (37) എന്നിവരാണ് രക്ഷപ്പെട്ടത്. ഒപ്പമുള്ള യശസ്സിനെ(40) കാണാതായതായി ഇവർ പൊലീസിനോട് പറഞ്ഞു. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ആറുപേർ ശനിയാഴ്ച രാവിലെ നാട്ടിലേക്ക് തിരിച്ചു.
കടലിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും ജീർണിച്ചതിനാൽ തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. ഒരാൾ എറണാകുളം ജില്ലയിൽ വെള്ളക്കെട്ടിൽവീണും മെറ്റാരാൾ കണ്ണൂരിൽ ഹൈമാസ്റ്റ് ലൈറ്റ് ശരീരത്തുവീണുമാണ് മരിച്ചത്. അതേസമയം, ഒാഖി കേരളം വിെട്ടങ്കിലും ആശങ്കക്കും ദുരിതങ്ങൾക്കും എങ്ങും ശമനമില്ല. നാവിക-വ്യോമ-തീരദേശ സേനകൾ കടലിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഇന്നലെ 400 പേരെ രക്ഷപ്പെടുത്തി.
മത്സ്യബന്ധനത്തിന് പോയവരിൽ തിരുവനന്തപുരത്ത് നിന്നുമാത്രം 140ഒാളം പേർ മടങ്ങിവരാനുണ്ട്. തിരുവനന്തപുരം താലൂക്കിൽനിന്ന് 72 പേരും നെയ്യാറ്റിൻകര താലൂക്കിൽനിന്ന് 63 പേരുമാണ് മടങ്ങിവരാനുള്ളത്. കടലിലകപ്പെട്ടവരെ ഇനിയും കണ്ടെത്താനാകാത്തതും കടൽക്ഷോഭം തുടരുന്നതും തീരത്തെ നെഞ്ചിടിപ്പുയർത്തുകയാണ്. കടലിലകപ്പെട്ടവരെ നാലുദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിൽ തീരത്ത് ശക്തമായ അമർഷം പുകയുകയാണ്.
തിരുവനന്തപുരത്ത് തീരമേഖലയിൽ പലയിടത്തും റോഡുകൾ ഉപരോധിച്ച് കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കാണായവരെ സംബന്ധിച്ച് എത്രയുംവേഗം വിവരം നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുമെന്നും ലത്തീൻസഭയും മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികളെ തടയുകയുംചെയ്തു. അതേസമയം, ഒരുദിവസംകൂടി മഴ തുടരുമെന്നും ശക്തമായ തിരമാലക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രവും അറിയിച്ചു. ഓഖി ലക്ഷദ്വീപ് പിന്നിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാൽ കാറ്റും മഴയും കുറഞ്ഞാലും 48 മണിക്കൂർ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 20,000 രൂപ നൽകുമെന്നും സർക്കാർ അറിയിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം എട്ടുകോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായും കണക്കാക്കിയിട്ടുണ്ട്. 56 കെട്ടിടങ്ങൾ പൂർണമായും 679 എണ്ണം ഭാഗികമായും തകർന്നു. 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 529ഒാളം കുടുംബങ്ങളെ ഇവിടെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ വിഴിഞ്ഞം, പെരുമാതുറ എന്നിവിടങ്ങളിൽനിന്ന് നൂറിലധികം ആളുകളെയാണ് കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
