Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേനലാണ്,...

വേനലാണ്, വളര്‍ത്തുമൃഗങ്ങളെ കാക്കണം

text_fields
bookmark_border
വേനലാണ്, വളര്‍ത്തുമൃഗങ്ങളെ കാക്കണം
cancel

കൽപറ്റ: കടുത്ത വേനൽകാലമായതിനാൽ വളർത്തുമൃഗങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എപ്പോഴും നല്‍കണം. ചൂട് കുറഞ്ഞ സമയത്തുമാത്രം തീറ്റ നല്‍കണം.

മൃഗങ്ങളെ തണലത്തുമാത്രം കെട്ടണം

മേയാന്‍ വിടുന്ന മൃഗങ്ങളെ തണലത്തു മാത്രം കെട്ടണം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം. ഉയര്‍ന്ന ശരീര ഊഷ്മാവ്, അണപ്പ്, വായില്‍നിന്ന് പത വരുക, വീണു പോവുക എന്നിവ അപകടത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ശരീര ഊഷ്മാവ് കൂടുമ്പോള്‍ പശുക്കള്‍ തീറ്റ എടുക്കുന്നതു കുറയുന്നു. ഇത് പാലുല്‍പാദനം കുറയാന്‍ കാരണമാകും.

തൊഴുത്തിൽ വായുസഞ്ചാരം വേണം

വേനല്‍ക്കാലത്ത് തൊഴുത്തിന്റെ മൂന്ന് ഭാഗമെങ്കിലും തുറന്നുകിടക്കണം. താല്‍ക്കാലിക മറയായി ഉപയോഗിച്ചുവരുന്ന ഷെയ്ഡ് നെറ്റുകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവ ഉയര്‍ത്തിക്കെട്ടണം. തൊഴുത്തിന്റെ ഉയരം 10 അടിയില്‍ കുറയരുത്. മുകളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റി പരമാവധി ഉയരം ഉറപ്പുവരുത്തണം. മേല്‍ക്കൂരക്ക് മുകളില്‍ വൈക്കോല്‍ നിരത്തുകയോ ചൂടിനെ തടയുന്ന പെയിന്റുകള്‍ ഉപയോഗിക്കുകയോ ചെയ്യണം.

മൃഗങ്ങൾക്ക് തണുപ്പേകണം

കുടിക്കാനുള്ള ശുദ്ധജലം എല്ലായിപ്പോഴും പുല്‍ത്തൊട്ടിയില്‍ ലഭ്യമായിരിക്കണം. മൈക്രോ സ്പ്രിംഗ്ലര്‍ വഴിയുള്ള തണുപ്പിക്കല്‍ സംവിധാനം പ്രയോജനപ്രദമാണ്. ചൂടിന് ആനുപാതികമായി ഒന്ന് മുതല്‍ അഞ്ചുമിനിട്ട് വരെ ഈ രീതിയില്‍ തുള്ളിനനയിലൂടെ പശുവിന് തണുപ്പേകാം. ഫാന്‍, മൈക്രോ സ്പ്രിംഗ്ലര്‍, സെന്‍സറുകള്‍, സെല്‍ഫ് പ്രൈമിങ് പമ്പ് എന്നിവയാണ് ഇതിലെ ഘടകങ്ങള്‍. സീറോ എനര്‍ജി തണുപ്പിക്കല്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ശരീര താപനില കുറക്കാന്‍ സാധിക്കും. അണപ്പ്, വായില്‍നിന്ന് പത, തുറന്ന വായ, നീട്ടിയ നാക്ക്, താഴ്ത്തിയ തല, ഉയത്തിയ വാല്‍ക്കട എന്നിവ ചൂട് ആഘാതത്തിന്റെ തോതിനെ സൂചിപ്പിക്കുന്നു. വാണിജ്യ ഫാമുകളില്‍ ഡ്രൈ ബള്‍ബ്-വെറ്റ് ബള്‍ബ് തൊര്‍മോമീറ്റര്‍ ഉപയോഗിച്ച് ആപേക്ഷിക സാന്ദ്രത പരിശോധിച്ച് പശുക്കളിലെ ചൂടാഘാതം നിയന്ത്രിക്കാം.

അതിരാവിലെയും വൈകീട്ടും തീറ്റ നല്‍കണം

കൊടിയ വേനലില്‍ ചൂട് കുറവുള്ള അതിരാവിലെയും വൈകീട്ടും തീറ്റ നല്‍കണം. മേയാന്‍ വിടുന്നത് വെയിലില്ലാത്ത സമയത്ത് മാത്രമായി നിയന്ത്രിക്കണം. കുടിക്കാനുള്ള വെള്ളം വേനല്‍ക്കാലത്ത് ഒരുപശുവിന് പ്രതിദിനം കുറഞ്ഞത് 100 ലിറ്റര്‍ എന്ന തോതിലാണ് നല്‍കേണ്ടത്. ഓട്ടോമാറ്റിക് ഡ്രിങ്കറുകളാണ് അഭികാമ്യം. കാറ്റുള്ള സ്ഥലങ്ങളില്‍ നനച്ച ചാക്ക് വശങ്ങളില്‍ തൂക്കിയിട്ടാല്‍ ചൂട് കുറക്കാന്‍ സാധിക്കും. ഉല്‍പാദനക്ഷമതയുള്ള പശുക്കള്‍ക്ക് പൊട്ടാസിയം അടങ്ങിയ ധാതുലവണ മിശ്രിതം ഉപ്പ്, അപ്പക്കാരം എന്നിവ ലക്ഷണങ്ങളുടെ തോതനുസരിച്ച്‌ നൽകണം. സെല്‍ഫ് പ്രൊപ്പല്ലിങ് റൂഫ് ടോപ്പ് ടര്‍ബൈനുകള്‍ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്നതും ഉപകാരപ്രദമാണ്.

ശരീര ഊഷ്മാവ് വല്ലാതെ കൂടുമ്പോള്‍ പശുക്കള്‍ക്ക് നിർജലീകരണം സംഭവിക്കും. ശരീരം തളര്‍ന്ന് കിടന്നുപോകുകയും ഉടൻ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുകയും ചെയ്യും. പച്ചപ്പുല്ല് പൊതുവെ കുറവായ വേനല്‍ക്കാലത്ത് വൈക്കോല്‍ കുതിര്‍ത്തി കൊടുക്കുണം. പച്ചപ്പുല്ല് വൈക്കോലുമായി കൂട്ടികലര്‍ത്ല്‍യാണ് നൽകേണ്ടത്. സിങ്ക്, കോപ്പര്‍, സെലീനിയം മുതലായ സൂക്ഷ്മ മൂലകങ്ങള്‍ നല്‍കുക ഇവയെല്ലാം ചൂടാഘാതം കുറക്കാന്‍ അത്യാവശ്യമാണ്.

പക്ഷികളുടെ കൂടുകൾക്ക് തണൽ വേണം

വളര്‍ത്തുപക്ഷികള്‍ക്ക് അവയുടെ കൂടുകളുടെ മുകളില്‍ തണല്‍, വൈക്കോല്‍/ഷെയ്ഡ് നെറ്റ് ഉപയോഗിച്ചുള്ള സംരക്ഷണം, കുടിക്കാന്‍ വെള്ളം, ചെറിയകൂടുകള്‍ തണലത്തേക്ക് മാറ്റിവെക്കല്‍ എന്നിവ പ്രധാന ചൂടാഘാതനിയന്ത്രണ മാർഗങ്ങളാണ്. നായ, പൂച്ച മുതലായവയുടെ കൂട് കഠിനമായ വെയിലില്‍നിന്ന് മാറ്റണം. ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇവക്ക് പുളി ഇല്ലാത്ത ഒ.ആര്‍.എസ് ലായനികളും പൂച്ചകള്‍ക്ക് ഡ്രൈ ഫുഡ് കൂടാതെ വെറ്റ് ഫുഡും വേനല്‍ക്കാല പരിചരണത്തിന്റെ ഭാഗമായി നല്‍കണം. ചൂട് കൂടുമ്പോള്‍ മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി ചികിത്സ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം. മരണം ഉണ്ടായാല്‍ മൃഗാശുപത്രിയില്‍ അറിയിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SummerprotectionPets and AnimalsHeatwaves
Next Story