തിരുവനന്തപുരം: ഓരോ ദിവസത്തെയും പൊലീസിൻ്റെ വീഴ്ചകൾ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസo കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്ന് ഒരാൾ പൊലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര വീഴ്ചയാണു പൊലീസിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഗുണ്ടാ നേതാവ് 19 കാരനെ കൊന്ന് സ്റ്റേഷന് മുന്നിൽ കൊണ്ടുവന്ന് തള്ളിയിട്ടും തനിക്ക് കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ്.പി മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല. നാണംകെട്ട പ്രസ്ഥാവനയായിപ്പോയെന്നും അദ്ദേഹം തുറന്നടിച്ചു.
രണ്ടാം പിണറായി സർക്കാരിൻ്റെ കീഴിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. ഇവരിൽ പലർക്കും ഭരിക്കുന്ന പാർട്ടിയുമായുള്ള ബന്ധം കാരണo പൊലീസിനു മുഖം നോക്കാതെ നടപടി എടുക്കാൻ കഴിയുന്നില്ല. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. കേരളാ പൊലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥർക്കും ക്രമസമാധാനച്ചുമതല നൽകാത്തതും സമൂഹിക വിരുദ്ധർ അഴിഞ്ഞാടാനുള്ള കാരണമാണെന്ന് ചെന്നിത്തല പറഞ്ഞു.