ചന്ദ്രശേഖറിെൻറ ഭാര്യ ചോദിക്കുന്നു, ഞങ്ങളുടെ ജീവിതം നശിപ്പിച്ചവർ എന്തുനേടി ?
text_fieldsബംഗളൂരു: ‘‘ഞങ്ങളുടെ ജീവിതം പൂർണമായും നശിപ്പിക്കാൻ കേരള പൊലീസിനു കഴിഞ്ഞു. എന്തിനാണ് അവരീ അസംബന്ധമുണ്ടാക്കിയത്? കേരളത്തിലേക്കുപോലും വരാതെ ബംഗളൂരുവിൽ ജോലിചെയ്ത് ജീവിക്കുകയായിരുന്നില്ലേ ഞങ്ങൾ? എെൻറ ഭർത്താവിെൻറയും എെൻറയും ജീവിതവും അഭിമാനവും നശിപ്പിച്ചുകൊണ്ട് കേരള പൊലീസ് എന്താണ് നേടിയത്?’’ -ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതി ചേർക്കപ്പെട്ട് ഒടുവിൽ നീതി ലഭിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി കേൾക്കാതെ വിടവാങ്ങിയ കെ. ചന്ദ്രശേഖറിെൻറ ഭാര്യ കെ.ജെ. വിജയമ്മയുടേതാണ് ഈ വാക്കുകൾ.
ഇല്ലാക്കഥ മെനഞ്ഞ് നമ്പി നാരായണനൊപ്പം കെ. ചന്ദ്രശേഖറിെൻറ ജീവിതവും കേരള പൊലീസ് ഇല്ലാതാക്കിയെന്ന് ഇവർ പറയുന്നു. റഷ്യന്‍ കമ്പനിയായ ഗ്ലവ്കോസ്മോസിെൻറ ലെയ്സണ്‍ ഏജൻറായിരിക്കെയാണ് ചാരക്കേസില്‍ അനധികൃതമായി അറസ്റ്റിലാകുന്നത്. ഭർത്താവിനെ അറസ്റ്റ് ചെയ്ത സംഭവങ്ങൾ ഒാർത്തെടുക്കുമ്പോൾ വിജയമ്മയുടെ കണ്ണുനിറയുന്നു: ‘‘സിബി മാത്യൂസ്, ബാബുരാജ് തുടങ്ങിയവരുൾപ്പെട്ട പൊലീസ് സംഘം വീട്ടിൽ വന്ന് ഒരു തെളിവുമില്ലാതെ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
തിരച്ചിൽ നടത്തിയെങ്കിലും വീട്ടിൽനിന്ന് ഒന്നും അവർക്ക് കണ്ടെത്താനായിരുന്നില്ല. ഇറക്കിക്കൊണ്ടുപോയ അദ്ദേഹത്തെ പെട്ടെന്നുതന്നെ തിരിച്ചെത്തിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, കർണാടക മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് പിന്നീട് അറിഞ്ഞു. സിബി മാത്യൂസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ മാന്യതയില്ലാതെയാണ് പെരുമാറിയത്. ഭർത്താവുമായി സംസാരിക്കാൻ അനുവദിച്ചില്ല.
അറസ്റ്റിനുശേഷം ക്രൂരപീഡനം നേരിട്ടു. പലയിടങ്ങളിൽ കൊണ്ടുപോയി അദ്ദേഹത്തെ പീഡിപ്പിച്ചു. അറസ്റ്റിനുശേഷം ജയിലിലേക്ക് മാറ്റാതെ ഗൂഢാലോചന നടത്തി. മനസ്സുതകർന്നാണ് അദ്ദേഹം തിരിച്ചെത്തിയത്. കേസിൽ ഏതൊക്കെയോ തരത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യത്തിൽ നൂറുശതമാനം ഉറപ്പുണ്ട്. അല്ലെങ്കിൽ അവർക്കിങ്ങനെ പെരുമാറേണ്ട കാര്യമുണ്ടാകില്ല. ഒരിക്കലും ഇതുപോലെ ആരെയും ദ്രോഹിക്കരുത്. മാധ്യമങ്ങളും പൊലീസ് പറഞ്ഞ ഇല്ലാക്കഥകൾ എഴുതി. രാജ്യത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നവരല്ല ഞങ്ങൾ. നല്ലരീതിയിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന് ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടമായി.
മാന്യമായി അധ്വാനിച്ച് േജാലി ചെയ്ത് ജീവിക്കുന്ന തങ്ങളുടെമേൽ എന്തിനാണ് ഇത്തരമൊരു കള്ളക്കേസ് ചുമത്തിയതെന്നറിയില്ല. റഷ്യൻ കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നുവെന്നതിെൻറ പേരിൽ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ഈ കേസോടുകൂടി തങ്ങളുടെ വരുമാനം നിലച്ചു.
മാനസികമായി അദ്ദേഹം പൂർണമായും തകർന്നു. അപ്പോഴും പൊലീസ് ഉദ്യോഗസ്ഥർ വിശിഷ്ട സേവ മെഡൽ വാങ്ങി സന്തോഷിക്കുകയായിരുന്നു. നിരപരാധികളായവരെവെച്ച് അവർ സിനിമാക്കഥ മെനഞ്ഞു. കേസ് വന്നതോടെ സമൂഹത്തിൽനിന്ന് തങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. ഇതായിരുന്നില്ല ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.
സുപ്രീംകോടതി വിധിയിലൂടെ നീതി ലഭിച്ചെങ്കിലും അതു കാണാൻ അദ്ദേഹം ഉണ്ടായില്ല. എല്ലാം നഷ്ടപ്പെട്ടശേഷം കിട്ടിയ നീതികൊണ്ട് തിരിച്ചുപിടിക്കാൻ എന്തു ജീവിതമാണ് ബാക്കിയുള്ളത്? -കണ്ണീരു മറയ്ക്കാതെ വിജയമ്മ പറഞ്ഞു നിർത്തി. ബംഗളൂരു എച്ച്.എം.ടി മുൻ ജനറൽ മാനേജറായിരുന്ന വിജയമ്മ നിയമപോരാട്ടത്തിന് പരിപൂർണ പിന്തുണയുമായി ചന്ദ്രശേഖറിനൊപ്പം നിന്നിരുന്നു.
വിധി കേൾക്കാതെ ചന്ദ്രശേഖർ യാത്രയായി
ബംഗളൂരു: ഐ.എസ്.ആർ.ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കേൾക്കാതെ കെ. ചന്ദ്രശേഖർ യാത്രയായി. ചാരക്കേസിൽ നമ്പി നാരായണനൊപ്പം ആരോപണവിധേയനായ റഷ്യൻ ബഹിരാകാശ ഏജൻസി ഗ്ലാവ്കോസ്മോസ് മുൻ ഇന്ത്യൻ പ്രതിനിധി കെ. ചന്ദ്രശേഖറാണ് (76) ഞായറാഴ്ച രാത്രി 8.40ന് നിര്യാതനായത്.
ബംഗളൂരുവിലെ വിദ്യാരണ്യപുര എച്ച്.എം.ടി ലേഒൗട്ടിലെ വിജയവിഹാറിൽ താമസിക്കുന്ന കെ. ചന്ദ്രശേഖർ, വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അബോധാവസ്ഥയിലാകുന്നത്.
വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ഒരു മാസത്തോളമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം, ചാരക്കേസിലെ തെറ്റുകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വരുന്നതിന് മണിക്കൂറുകൾക്കുമുമ്പാണ് അബോധാവസ്ഥയിലാകുന്നത്.
അസുഖബാധിതനായി കിടക്കുമ്പോഴും കേസിനെക്കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹം അറിയുന്നുണ്ടായിരുന്നു. നോർത്ത് പറവൂർ ചാപ്പായിൽ കുടുംബാംഗമായ ചന്ദ്രശേഖർ വർഷങ്ങൾക്കുമുേമ്പ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയതാണ്. ബംഗളൂരു എച്ച്.എം.ടി മുൻ ജനറൽ മാനേജർ കെ.ജെ. വിജയമ്മയാണ് ഭാര്യ. റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസ് മുൻ ഇന്ത്യൻ പ്രതിനിധിയായിരിക്കെയാണ് ചാരക്കേസിൽ കെ. ചന്ദ്രശേഖറിെന കേരള പൊലീസ് അനധികൃതമായി അറസ്റ്റ് ചെയ്യുന്നത്.
കുറ്റമുക്തനാക്കിയെങ്കിലും വർഷങ്ങൾ നീണ്ട നിയമപോരാട്ടം അദ്ദേഹത്തെ തളർത്തി. തുടർന്ന് ബംഗളൂരുവിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. നമ്പി നാരായണൻ നടത്തിയ നിയമപോരാട്ടത്തിെനാപ്പമുണ്ടായിരുന്ന ചന്ദ്രശേഖർ സെപ്റ്റംബർ 14ന് സുപ്രീംകോടതി വിധിയുണ്ടാകുമെന്നും അറിഞ്ഞിരുന്നു. എന്നാൽ, വർഷങ്ങൾക്കുശേഷം ചാരക്കേസിൽ നീതി കിട്ടിയതറിയാതെ യാത്രയാകാനായിരുന്നു ചന്ദ്രശേഖറിെൻറ നിയോഗം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ഹെബ്ബാൾ ക്രിമറ്റോറിയത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.