ഡീൽ മുനയിലോ ചാത്തന്നൂർ?
text_fieldsകൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം സമാപന ഘട്ടത്തിലേക്ക് എത്തുമ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ചാത്തന്നൂർ മണ്ഡലം അദൃശ്യമായ ഡീൽ മുനയിലോ എന്ന ചോദ്യം ഉയരുന്നു. സി.പി.ഐ കുത്തക മണ്ഡലമായ ഇവിടെ ഇത്തവണ ത്രികോണ പോരാണ്. എന്നാൽ, സി.പി.ഐ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും പ്രചാരണ പ്രവർത്തനങ്ങളിലെ മാന്ദ്യവും അട്ടിമറിയിലേക്കുള്ള സൂചനയാണ് കാണിക്കുന്നത്.
കഴിഞ്ഞ രണ്ടു തവണയായി രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി ഇത്തവണ ആത്മവിശ്വാസത്തോടെ പ്രചാരണത്തിൽ മുന്നേറുമ്പോൾ പ്രതിരോധിക്കപ്പെടാത്ത പ്രവർത്തന ശൈലിയാണ് ഇടതിനെയടക്കം സംശയ നിഴലിലാക്കുന്നത്. കെ.പി.സി.സി സെക്രട്ടറി കൂടിയായ യു.ഡി.എഫിന്‍റെ സൂരജ് രവി മികച്ച സ്ഥാനാർഥിയാണങ്കിലും മണ്ഡലത്തിൽ നേരത്തേതന്നെ ദുർബലമായ പാർട്ടി അടിത്തറയിൽനിന്ന് കരകയറാനാവാതെ ഉഴലുകയാണ്. കെട്ടിയിറക്കിയ സ്ഥാനാർഥിയെന്ന പേരുദോഷവും ഇദ്ദേഹത്തിനുണ്ട്. പരാജയം ഉറപ്പിച്ച മട്ടിൽ മണ്ഡലത്തിൽ അദ്ദേഹം സജീവമല്ലതാനും.
സാമുദായിക സമവാക്യങ്ങളാണ് മണ്ഡലത്തിന്‍റെ ഗതിവിഗതികൾ നിശ്ചയിക്കുന്നത്. ഈഴവ, നായർ വോട്ടുകളിൽ വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ മത്സരിക്കുന്നവരെല്ലാം ഒരേ സമുദായത്തിൽപ്പെട്ടവരാണ്. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്‍റും ബി.ജെ.പി മുൻ ജില്ല പ്രസിഡന്‍റുമായ ബി.ബി. ഗോപകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ഇദ്ദേഹത്തിനായിരുന്നു ഇവിടെ രണ്ടാംസ്ഥാനം.
കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ച ജി.എസ്. ജയലാൽ പാർട്ടി കെട്ടുറപ്പിന്‍റെ വോട്ടിനൊപ്പം തന്‍റെ സമുദായമായ നായർ വോട്ടുകൂടി സമാഹരിച്ചാണ് വിജയിച്ചിരുന്നത്. ബി.ജെ.പിയെ തോൽപിക്കാൻ ന്യൂനപക്ഷ വോട്ടും ജയലാലിനാണ് ലഭിച്ചിരുന്നത്. ജയലാലിന് പിൻഗാമിയായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആർ. രാജേന്ദ്രനെ കളത്തിലിറക്കിയപ്പോൾ പാർട്ടിയോ മുന്നണിയോ വേണ്ടരീതിയിൽ ഗൃഹപാഠം ചെയ്തില്ലെന്നുവേണം കരുതാൻ.
ഇടക്കാലത്ത് പാർട്ടിയിൽനിന്ന് പിണങ്ങി സി.എം.പിയിൽ പ്രവർത്തിച്ച് തിരികെ വന്ന രാജേന്ദ്രനെ സ്ഥാനാർഥിയായി നിശ്ചയിച്ചതടക്കം സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പ്രവർത്തനം സംശയിക്കപ്പെടുന്നത് മറ്റേതെങ്കിലും മണ്ഡലത്തിൽ ആരെങ്കിലുമായി ഡീൽ ഉറപ്പിച്ചതിന്‍റെ ഭാഗമായാണോ എന്നതാണ്. യു.ഡി.എഫിന്‍റേതുപോലെതന്നെ പാർട്ടി മിഷനറി തീർത്തും ദുർബലമായാണ് പ്രവർത്തിക്കുന്നത്. സ്ഥാനാർഥിയാകട്ടെ ജനങ്ങളിലേക്ക് ഇറങ്ങുന്നുമില്ല. നേരത്തെ കൂടെനിന്ന ജനവിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമവും കാണുന്നില്ല. കുത്തക മണ്ഡലമായതിനാൽ ജയിക്കുമെന്ന അമിത ആത്മവിശ്വാസമാണോ ഇടതിനെന്നും സംശയമുണ്ട്.
അതേസമയം, ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ ചാത്തന്നൂരിൽ ഉത്തരേന്ത്യയിൽനിന്നുള്ള എം.എൽ.എമാരടക്കം ക്യാമ്പ് ചെയ്ത് വീടുകൾ കയറിയിറങ്ങുകയാണ്. സാമുദായികമായി 50 ശതമാനത്തിലധികമുള്ള ഈഴവ വോട്ടുകൾ മൂന്ന് സ്ഥാനാർഥികൾക്കായി വീതിക്കപ്പെടാം. അതുകഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ള നായർ വോട്ടുകൾ ഇക്കുറി തങ്ങൾക്ക് ലഭിക്കുമെന്നതാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. നേമത്ത് പരാജയപ്പെട്ടാലും ചാത്തന്നൂർ നേടുമെന്നാണ് അവരുടെ അവകാശവാദം. സ്ഥാനാർഥികളിൽ മണ്ഡലത്തിൽ നിന്നുള്ള വ്യക്തി ഗോപകുമാർ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

