തേക്കടിയിലേക്കുള്ള റോഡ് നിർമാണത്തിലെ ക്രമക്കേട്: വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsകുമളി-തേക്കടി റോഡിൽ വിജിലൻസ് സംഘം തെളിവെടുക്കുന്നു
കുമളി: തേക്കടിയിലേക്കുള്ള പ്രധാന പാതയിലെ നിർമാണ ജോലികളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി വിജിലൻസ് ഇൻസ്പെക്ടർ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച സ്ഥലത്തെത്തി തെളിവെടുത്തത്
കരാറുകാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി ഒരുതവണ പാകിയ ടൈലുകൾ മുഴുവൻ ഇളക്കി വീണ്ടും ടൈൽ ഇട്ടെങ്കിലും നിർമാണത്തിലെ പിഴവ് പരിഹരിക്കാനായില്ലെന്ന് ഇതുസംബന്ധിച്ച് പരാതി നൽകിയവർ പറയുന്നു. തിരക്കുള്ള റോഡിൽ ഒരു വർഷത്തിലധികമായി ഇഴഞ്ഞുനീങ്ങുന്ന നിർമാണ ജോലികൾ പൂർത്തിയാക്കാനും കരാറുകാരന് കഴിഞ്ഞിട്ടില്ല.
2019-20 ബജറ്റിൽ രണ്ട് കോടിയാണ് റോഡ്, നടപ്പാത, ഓട നിർമാണം എന്നിവക്കായി അനുവദിച്ചത്. റോഡിൽ ആദ്യം പാകിയ ടൈലുകൾ വാഹനങ്ങൾ കയറിയതോടെ ദിവസങ്ങൾക്കകം ഇളകി. പിഴവ് ചൂണ്ടിക്കാട്ടി കുമളി സ്വദേശി സജിമോൻ സലിം പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയതോടെയാണ് ടൈലുകൾ മുഴുവൻ മാറ്റി വീണ്ടും പാകാൻ നിർദേശം വന്നത്. ഇ
തിന് ശേഷവും നിർമാണത്തിൽ ഗുണനിലവാരം പാലിക്കാൻ കരാറുകാരന് കഴിഞ്ഞില്ലെന്നാണ് പരാതി. വിശദ പരിശോധനക്കായി റോഡിൽനിന്ന് വിജിലൻസ് സംഘം സാമ്പിളുകൾ ശേഖരിച്ചു. നിർമാണത്തിന് നേതൃത്വം നൽകിയ കുമളിയിലെ പൊതുമരാമത്ത് എൻജിനീയറെയും അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയിരുന്നു.