ഇറാൻ ഇസ്രായേൽ സംഘർഷം; യാത്ര മുടങ്ങിയവർക്ക് പുതിയ തീയതി
text_fieldsപ്രതീകാത്മക ചിത്രം
നെടുമ്പാശ്ശേരി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ യാത്ര ചെയ്യാൻ കഴിയാത്തവർക്ക് പകരം മറ്റൊരു തീയതിയിലേക്ക് യാത്രാനുമതി നൽകാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ നിദേശ പ്രകാരം വിമാനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെട്ടാൽ 14 ദിവസത്തിനുള്ളിൽ വിമാന കമ്പനികൾ റീ ഫണ്ട് നൽകാൻ ബാധ്യസ്ഥരാണ്.
പകരം മറ്റൊരു ദിവസം യാത്ര തെരഞ്ഞെടുക്കാത്തവർക്ക് റീ ഫണ്ട് നൽകേണ്ടതായി വരും. എമിറേറ്റ്സ് എയർലൈൻസും ഇത്തിഹാദും 20 ദിവസത്തിനുള്ളിലെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റിക്കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇൻഡിഗോയും മാർച്ച് ഏഴു വരെയുള്ള ടിക്കറ്റെടുത്തവർക്ക് റീ ഫണ്ടോ പകരം മറ്റൊരു ദിവസത്തേക്ക് യാത്രയോ പ്രഖ്യാപിച്ചിട്ടുണ്ട്.
കറാച്ചിയിൽ കുടുങ്ങിയവർ നാട്ടിലെത്തി
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിമാനം വഴി തിരിച്ചുവിട്ടതോടെ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്നംഗ മലയാളി കുടുംബം നാട്ടിലെത്തി. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് എത്തിയത്. ഇവരടങ്ങുന്ന എട്ടംഗ ഇന്ത്യൻ സംഘം തിങ്കളാഴ്ച ഉച്ചയോടെ പാകിസ്താനില്‍ നിന്ന് വിമാനമാർഗം ശ്രീലങ്കയിലെ കൊളംബോയിലെത്തി. അവിടെ നിന്ന് രാത്രി 12.30 ന്റെ ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡല്‍ഹിയിലും തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും എത്തുകയായിരുന്നു. കറാച്ചിയിൽ തങ്ങൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്നും ഇവർ പറഞ്ഞു.
സ്പൈസ് ജെറ്റ് പ്രത്യേക സർവിസ്
പശ്ചിമേഷ്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ സ്പൈസ് ജെറ്റ് കൊച്ചിയിലേക്ക് പ്രത്യേക സർവിസുകൾ നടത്തും. യു.എ.യിൽ നിന്നും സർവിസ് നടത്താനാണ് തീരുമാനം. എന്നാൽ തീയതി പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

