കോടികളുടെ നിക്ഷേപതട്ടിപ്പ്: കണ്ണൂർ അർബൻ നിധി അസി. ജനറൽ മാനേജർ കീഴടങ്ങി
text_fieldsകണ്ണൂർ: നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് അസി. ജനറൽ മാനേജർ കോടതിയിൽ കീഴടങ്ങി. കണ്ണൂർ ആദികടലയായി വട്ടംകുളത്തെ സി.വി. ജീനയാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. ഇതോടെ, കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.
ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി (43), തൃശൂർ വരവൂർ കുന്നത്ത് പീടികയിൽ കെ.എം. ഗഫൂർ (46) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ നൂറുകണക്കിന് പേരാണ് കമ്പനിയിൽ പണം നിക്ഷേപിച്ചത്. വാഗ്ദാനം ചെയ്ത പലിശക്കു പുറമെ മുതലും കിട്ടാതെ വന്നപ്പോഴാണ് പണം നിക്ഷേപിച്ചവർ പരാതിയുമായി വന്നത്. 140പേരുടെ പരാതികളിലായി അഞ്ചുകോടിയുടെ തട്ടിപ്പ് വിവരമാണ് ഇതിനകം പുറത്തുവന്നത്. നൂറുകണക്കിന് പേരുടെ നിക്ഷേപമുള്ള കമ്പനിക്ക് 35കോടിയുടെ ബാധ്യതയുണ്ട്.
മറ്റ് ഡയറക്ടറായ ആന്റണി, ജനറൽ മാനേജർ ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതിനിടെ, നേരത്തേ അറസ്റ്റിലായ ഡയറക്ടർമാരായ ഷൗക്കത്ത് അലിയെയും കെ.എം. ഗഫൂറിനെയും കണ്ണൂർ ടൗൺ സി.ഐ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

