തൃശൂർ പൂരം കലക്കലിൽ പൊലീസിന് ക്ലീൻചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്
text_fieldsതൃശൂർ: പൂരം കലക്കലിൽ പൊലീസിന് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വത്തിന്റെ ഇടപെടലാണ് തൃശൂർ പൂരത്തിനിടക്കുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എ.ഡി.ജി.പി മുമ്പാകെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തൃശൂർ പൂരത്തിന്റെ ചടങ്ങുകളിലൊന്നായ മഠത്തിൽ വരവിനിടെ പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നാണ് അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നത്. തിരക്കുണ്ടായപ്പോൾ ആളുകളെ ഒതുക്കി നിർത്തുക മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വത്തിന്റെ ഏകപക്ഷീയമായ ചില ഇടപെടലുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
16 മാസം കൊണ്ടാണ് കേസിൽ അന്വേഷണം പൂർത്തിയാകുന്നത്. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലന്നാണ് സൂചന.അതേസമയം, തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പൂരം അലങ്കോലപ്പെട്ടിട്ടും എം.ആർ അജിത് കുമാർ ഇടപെടാത്തത് കർത്തവ്യലംഘനമാണെന്നാണ് ഡിജിപി റിപ്പോർട്ട് നൽകിയത്. തൃശൂരിൽ ഔദ്യോഗിക ആവശ്യത്തിന് എത്തിയിട്ടും വിഷയത്തിൽ ശ്രദ്ധ കൊടുത്തില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ കണ്ടെത്തലുണ്ടായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

