സുരേഷ് ഗോപിക്കെതിരായ വോട്ട് ക്രമക്കേട് പരാതി; നിയമോപദേശം തേടുമെന്ന് കമീഷണർ
text_fieldsസുരേഷ് ഗോപി
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന പരാതിയിൽ നിയമോപദേശം തേടുമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. കേസെടുക്കാനാകുമോ, തുടർ നടപടികൾ എന്തൊക്കെ എന്നെല്ലാമാണ് നിയമോപദേശം തേടുന്നത്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാക്കളാണ് പരാതി നൽകിയത്.
ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എം.പി ടി.എൻ. പ്രതാപൻ, മുൻ എം.എൽ.എ അനിൽ അക്കര എന്നിവർ നേരിട്ടെത്തിയാണ് തൃശ്ശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ വ്യാജ വോട്ടും ക്രമക്കേടുമെല്ലാം പരാതിയിൽ ഉന്നയിച്ചിരിക്കുന്നു. മണ്ഡലങ്ങളിൽ നിന്നുള്ളവരുടെ വോട്ടുകൾ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലേക്ക് കൂട്ടത്തോടെ മാറ്റിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് പരാതിയിൽ പറയുന്നു.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂരിലെ 115-ാം നമ്പർ ബൂത്തിൽ സുരേഷ് ഗോപി വോട്ട് ചേർത്തുവെന്നാണ് പരാതി. പുതിയതായി വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരെന്ന രേഖയും സത്യപ്രസ്താവനയും നൽകണം. തിരുവനന്തപുരം ശാസ്തമംഗലത്തെ സ്ഥിരതാമസക്കാരായ സുരേഷ് ഗോപി തൃശ്ശൂരിൽ നൽകിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് കോൺഗ്രസ് പറയുന്നു. ശാസ്തമംഗലം ഡിവിഷനിലെ 22/1788 വീട്ടുനമ്പറിലാണ് സ്ഥിരതാമസക്കാരൻ. കേന്ദ്ര മന്ത്രിയായ ശേഷവും തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ തുടരുന്നുണ്ട്.
സുരേഷ് ഗോപിയും സഹോദൻ സുഭാഷ് ഗോപിയും അടക്കം 11 പേരുടെ വോട്ടുകൾ ഒറ്റ വിലാസത്തിൽ ചേർത്തു. സുഹൃത്തായ സുജിത്തിന്‍റെ വീട്ടിലാണ് സുരേഷ് ഗോപി വാടകക്ക് താമസിച്ചിരുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നപ്പോൾ സുരേഷ് ഗോപി മണ്ണുത്തി നെട്ടിശ്ശേരിയിലാണ്. അവിടെയാണ് 11 വോട്ടുകൾ ചേർത്തിട്ടുള്ളത്.
കൊല്ലം ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബുത്തിൽ കുടുംബ വീടിന്‍റെ വിലാസത്തിലാണ് സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് റാണിക്കും സുഭാഷിനും വോട്ട്. ഇരവിപുരത്ത് വോട്ടർപട്ടികയിൽ പേരുള്ളപ്പോൾ തന്നെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലും വോട്ട് ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

