ക്രിസ്മസ് ആഘോഷങ്ങളോടുള്ള അസഹിഷ്ണുത അപലപനീയം -മാർ റാഫേൽ തട്ടിൽ
text_fieldsകൊച്ചി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും ക്രിസ്മസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഭീഷണികളും വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന ഈ അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിനും മതനിരപേക്ഷ ആത്മാവിനും എതിരായ വെല്ലുവിളിയാണ്. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ എല്ലാവർക്കും തുല്യ അവകാശമുണ്ട്.
മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കുന്ന എല്ലാ ശ്രമങ്ങളെയും രാജ്യം ഒരുമിച്ച് ചെറുക്കേണ്ടതുണ്ട്. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കണം. നിയമം കൈയിലെടുക്കുന്ന എല്ലാ മത-തീവ്രവാദ പ്രവണതകളെയും കർശനമായി നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
പാലക്കാട് കരോള്‍ സംഘത്തെ ആക്രമിച്ചു; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പാലക്കാട്: കുട്ടികൾ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രിയാണ് പുതുശ്ശേരി സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രതിയും മറ്റുരണ്ടുപേരും ചേർന്ന് കരോൾ സംഘത്തെ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഘത്തിന്റെ ബാൻഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കരോൾ സംഘം കസബ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് സംഭവസ്ഥലം രാത്രി തന്നെ സന്ദർശിച്ചു.
ആക്രമണം നടക്കുന്നതിനിടെ കരോൾ സംഘം ഓടിരക്ഷപ്പെട്ടു. കരോളുമായി ഇവിടേക്ക് പ്രവേശിക്കരുതെന്ന് ആക്രോശിച്ചാണ് ഇവർ വടികളുമായി വന്നതെന്ന് സംഘം പറയുന്നു. സംഭവത്തിൽ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കസബ ഇൻസ്പെക്ടർ എം.സുജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

