മാധ്യമവാർത്തകളിൽ സാമ്പത്തിക ശക്തികളുടെ താൽപര്യങ്ങൾ -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: വ്യാജവാർത്തകൾ വഴിതെറ്റിക്കാനുള്ള സാധ്യതകൾ ഏറെയുള്ള കാലമാണിതെന്നും സമൂഹത്തിൽ വലിയ സ്ഥാനമുള്ള മാധ്യമങ്ങൾ നിരന്തരം എത്തിക്കുന്ന വാർത്തകളിൽ അവരെ നിയന്ത്രിക്കുന്ന സാമ്പത്തികശക്തികളുടെ താൽപര്യങ്ങളുണ്ടെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പീപിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് ജില്ലയിൽ ഒരുക്കിയ നൂറ് ലൈബ്രറികളുടെ പ്രഖ്യാപനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവരങ്ങളെ വിമർശനാത്മകമായി സമീപിക്കാനുള്ള ശേഷി വളർത്തുന്നതിൽ വായനശാലകളുടെ പങ്ക് വലുതാണ്.
അറിവിന്റെ ഉൽപാദനത്തിനും വിതരണത്തിനുമുള്ള കേന്ദ്രങ്ങളായി വായനശാലകളെ മാറ്റാനുള്ള ജനകീയ ഇടപെടൽ എന്നതാണ് പീപിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ സവിശേഷത. തദ്ദേശീയ അറിവ് ഉൽപാദിപ്പിക്കുന്ന ഇടങ്ങളായിക്കൂടി ഇവ മാറണം. നൂതന സംവിധാനങ്ങളിൽ അധിഷ്ഠിതമായ വായനശാല സംസ്കാരം വളർന്നുവരുന്നുണ്ട്.
തൊഴിൽ നൈപുണ്യ പരിശീലനം, മത്സരപരീക്ഷ പരിശീലനം, ഓൺലൈൻ വിദ്യാഭ്യാസം, പ്രാദേശിക കാലാവസ്ഥ നിരീക്ഷണം എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളാണ് വായനശാലകളിൽ നടക്കാൻപോവുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഡോ. വി. ശിവദാസൻ എം.പിയുടെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിലും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് 114 ലൈബ്രറികൾ സ്ഥാപിച്ചത്.
ഭൂരിഭാഗം ലൈബ്രറികളും ആദിവാസി പിന്നാക്കമേഖലയിൽ ആണെന്നതും അഭിനന്ദനാർഹമാണ്. ടി. പത്മനാഭൻ, എം. മുകുന്ദൻ, എം.വി. ജയരാജൻ എന്നിവർ സ്വന്തം പുസ്തകശേഖരം ലൈബ്രറികൾക്ക് കൈമാറാൻ എടുത്ത തീരുമാനം സാംസ്കാരിക ലോകത്തിന് ഈ ഉദ്യമത്തോടുള്ള മികച്ച പ്രതികരണമാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനശാലകളിൽ ഉണർവ് -ടി. പത്മനാഭൻ
ഏറ്റവും വിപുലമായ ലൈബ്രറി പ്രസ്ഥാനമുള്ള സംസ്ഥാനമാണ് കേരളമെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു. പണ്ടുകാലത്ത് എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സ്വാതന്ത്ര്യസമരത്തിന് യുവാക്കളെ സജ്ജരാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു വായനശാലകൾക്ക്. സമീപകാലത്ത് വായനശാലകൾക്ക് വലിയ ഉണർവുണ്ടായിട്ടുണ്ട്. സർക്കാറിന്റെ നിർലോഭമായ സഹകരണമാണ് ഇതിന് സഹായകമായത്. പുസ്തക പ്രസാധന ശാലകളും സന്ദർഭം ഉപയോഗപ്പെടുത്തി വളരുന്നുണ്ടെന്നും ടി. പത്മനാഭൻ പറഞ്ഞു.
'നൂറ് വസന്തം' എന്ന പേരിൽ കണ്ണൂർ കേരള ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. എം. മുകുന്ദന്റെ പുസ്തകശേഖരം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. പ്രഫ. ബി. മുഹമ്മദ് അഹമ്മദിന്റെ പുസ്തക ശേഖരം മന്ത്രി എം.വി. ഗോവിന്ദനും എം.വി. ജയരാജന്റെ പുസ്തകശേഖരം ടി. പത്മനാഭനും ഏറ്റുവാങ്ങി. ലൈബ്രറികൾക്കുള്ള പുരസ്കാരം 11 ലൈബ്രറികൾ ഒരുക്കിയ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ മന്ത്രി എം.വി. ഗോവിന്ദനിൽനിന്ന് ഏറ്റുവാങ്ങി.
മേയർ ടി.ഒ. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖരൻ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മുൻ എം.പി കെ.കെ. രാഗേഷ്, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, ജില്ല പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, എം.വി. ജയരാജൻ, എം. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. ടി.കെ. ഗോവിന്ദൻ സ്വാഗതവും പി.കെ. വിജയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.