ആർ.എൽ.വി. രാമകൃഷ്ണന് അധിക്ഷേപം: രേഖകൾ ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജാതീയ ആക്ഷേപമടക്കം ചൂണ്ടിക്കാട്ടി നർത്തകി സത്യഭാമക്കെതിരെ ആർ.എൽ.വി. രാമകൃഷ്ണൻ നൽകിയ പരാതിയിലെ കേസുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്സ് രേഖകൾ ഹാജരാക്കാൻ ഹൈകോടതി നിർദേശം. പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമമടക്കം ചുമത്തി തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്‍റെ ഉത്തരവ്.
യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാമകൃഷ്ണനെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശം സത്യഭാമ നടത്തിയത്. തുടർന്ന്, രാമകൃഷ്ണൻ നൽകിയ പരാതിയിൽ കേസെടുക്കുകയായിരുന്നു. നെടുമങ്ങാട് എസ്.സി, എസ്.ടി പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. നിറത്തിന്‍റെയോ ജാതിയുടെയോ പേരിലടക്കം വ്യക്തിപരമായ ആക്ഷേപങ്ങൾ നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. പട്ടിക വിഭാഗക്കാർക്കെതിരായ കുറ്റകൃത്യം തടയൽ നിയമം പ്രഥമദൃഷ്ട്യ ബാധകമാകില്ല. വ്യക്തിയുടെ പേര് പരമാർശിച്ചിട്ടില്ലെന്നും ആരെയെങ്കിലും തിരിച്ചറിയുന്ന തരത്തിൽ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ, ഹരജിക്കാരിയും അപമാനിക്കപ്പെട്ടയാളും കലാകാരന്മാരാണെന്ന് വിസ്മരിക്കരുതെന്ന് കോടതി പറഞ്ഞു.
ആളെ തിരിച്ചറിയുംവിധം തന്നെയാണ് ആക്ഷേപവാക്കുകൾ ഉപയോഗിച്ചത്. ഹരജിയിൽ വിശദീകരണം തേടിയ കോടതി, രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.