അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം
text_fieldsRepresentational Image
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ജില്ല വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ല അതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക് പോസ്റ്റുകളിൽ സി.സി.ടി.വി നിരീക്ഷണം കൂടുതൽ ശക്തമാക്കും. വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫിസർമാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ യോഗത്തിൽ വിശദീകരിച്ചു.
പരാതിരഹിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചു. വോട്ടെടുപ്പിൽ മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുത്. ചാനലുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ നടത്തുന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടികൾക്ക് നിർബന്ധമായും മുൻകൂർ അനുമതി വാങ്ങണം. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണിത്. ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ജില്ല തെരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാനുകൾ, ലോജിസ്റ്റിക്കൽ ആവശ്യകതകൾ, റിട്ടേണിങ് ഓഫിസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ എന്നിവരുടെ എണ്ണം, തിരിച്ചറിയൽ കാർഡ് വിതരണം, ഇ.വി.എം, വി.വി-പാറ്റ് ക്രമീകരണം, സ്വീപ് പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
അഡീഷനൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഡോ. അദീല അബ്ദുല്ല, വി.ആർ. പ്രേംകുമാർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ ജില്ല കലക്ടർമാരായ എൻ.എസ്.കെ. ഉമേഷ്, അലക്സ് വർഗീസ്, വി. വിഘ്നേശ്വരി, കൃഷ്ണ തേജ, ഡോ.എസ്. ചിത്ര, വി.ആർ. വിനോദ്, കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാം സുന്ദർ, ജില്ല പൊലീസ് മേധാവിമാർ, വരണാധികാരികൾ, ഉപ വരണാധികാരികൾ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർമാർ, സംസ്ഥാന എൻഫോഴ്സ്മെന്റ് ഓഫിസുകളിലെ ജില്ല ഓഫിസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

