നോവോർമകൾ പങ്കുവെച്ച് നിരപരാധികൾ; ‘ജസ്റ്റിസ് ആന്‍ഡ് സോളിഡാരിറ്റി’ സമ്മേളനം സമാപിച്ചു
text_fieldsസോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി സമ്മേളനത്തിൽ ഡോ. ഹർഷ് മന്ദർ സംസാരിക്കുന്നു
കൊച്ചി: വ്യാജ കുറ്റാരോപണങ്ങൾ ചുമത്തപ്പെട്ട് 14 വർഷം തടവറയിൽ കിടക്കേണ്ടി വന്നതിന്‍റെ അനുഭവങ്ങൾ ചോരപൊടിയുന്ന വാക്കുകളിൽ ആമിർ ഖാൻ പറഞ്ഞുകൊണ്ടിരുന്നു, അദ്ദേഹത്തിന്‍റെ ഓർമകളിൽ ജീവിതത്തിലെ കറുത്തദിനങ്ങളെ കുറിച്ച് വിവരിച്ചപ്പോൾ എറണാകുളം ടൗൺഹാളിലെ സദസ്സിലുണ്ടായിരുന്ന ഓരോരുത്തരുടെയും ഉള്ളുപിടയുകയായിരുന്നു. ആമിർ ഖാൻ മാത്രമല്ല, പല കേസുകളിൽ പിടികൂടി വിചാരണത്തടവുകാരായി ജീവിതയൗവനം ജയിലഴിക്കുള്ളിൽ നഷ്ടപ്പെട്ട നിരവധി മനുഷ്യർ ആ ക്രൂരമായ ദിനരാത്രങ്ങളെക്കുറിച്ച് ഇടറിയ വാക്കുകളിൽ വിവരിച്ചു. ഭീകരതാ ആഖ്യാനങ്ങളുടെ ജനകീയ വിചാരണ എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്െമന്റ് സംഘടിപ്പിച്ച ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി കോൺഫറൻസായിരുന്നു വേദി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാജകേസുകളിൽ പെട്ട് വർഷങ്ങളോളം ജയിൽവാസം അനുഭവിച്ച അതിജീവിതരും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം വിവിധ സെഷനുകളിലായി പങ്കെടുത്തു. 'വിധി കാത്തുനിൽക്കുന്നവർ' എന്ന ഡോക്യുമെന്ററി, ഐ.പി.എച്ച് കേരള പ്രസിദ്ധീകരിച്ച 'ഇസ്‌ലാമോഫോബിയ റിപ്പോർട്ട് 2025' എന്നിവ പ്രകാശനം ചെയ്തു.
വേട്ടയാടലുകളെ വിചാരണ ചെയ്ത് വേദികൾ
അഡ്വ. ശാഹിദ് ആസ്മി ഹാൾ, ബിയ്യുമ്മ ഹാൾ എന്നീ രണ്ട് വേദികളിലായാണ് സമ്മേളനം സംഘടിപ്പിച്ചത്. വർഷങ്ങളോളം വിചാരണത്തടവുകാരാക്കപ്പെടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത അഡ്വ. അബ്ദുൽ വാഹിദ് ശൈഖ്, മുഹമ്മദ് സജിദ് അൻസാരി, നവീദ് ഹുസൈൻ ഖാൻ, മുസമ്മിൻ അത്വാഉർ റഹ്മാൻ ശൈഖ്, മുഹമ്മദ് മജീദ് ഷാഫി, സുഹൈൽ മഹ്മൂദ് ശൈഖ്, സമീർ അഹമ്മദ് ലത്തീഫുർ റഹ്മാൻ, മുഹമ്മദ് അലി ആലംഷെർ ശൈഖ്, അമീർ ഖാൻ, യഹിയ കമ്മുക്കുട്ടി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. സോളിഡാരിറ്റി സെക്രട്ടറി അംജദ് അലി ഇ.എം ആമുഖം പറഞ്ഞു. ക്വിൽ ഫൗണ്ടേഷൻ സ്ഥാപകൻ കെ.കെ. സുഹൈൽ സെഷൻ നയിക്കുകയും അഡ്വ. ലുലു മർജാൻ എ പബ്ലിക് ചാർജ് ഷീറ്റ് അവതരിപ്പിക്കുകയും ചെയ്തു.
പാനായിക്കുളം കേസിൽ വ്യാജമായി പ്രതിചേർക്കപ്പെടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത സാമൂഹിക പ്രവർത്തകൻ റാസിക് റഹീം സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം അജ്മൽ കെ.പിയുമായി സംവദിച്ചു. മറ്റൊരു സെഷനിൽ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ടി. മുഹമ്മദ് വേളം, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം അൻവർ സലാഹുദ്ദീൻ, ബാബുരാജ് ഭഗവതി, മീഡിയവൺ അക്കാദമി പ്രിൻസിപ്പൽ ഡോ. പി.കെ. സാദിഖ്, ലദീദ സഖലൂൻ എന്നിവർ സംസാരിച്ചു.
വിവിധ കേസുകൾ സംബന്ധിച്ച് അഡ്വ. റജീബ് താഹ, ഷമീർ പരപ്പനങ്ങാടി, ഷഹീർ താന, ആസിഫ് ഇഖ്ബാൽ തൻഹ, അഡ്വ. താഹ, ജൂറിസ് വോക്സ് സ്ഥാപകൻ അഡ്വ. അമീൻ ഹസൻ എന്നിവർ സംസാരിച്ചു. സാദിഖ് ഉളിയിൽ, സോളിഡാരിറ്റി സെക്രട്ടറിമാരായ ടി.എ. ബിനാസ്, സി.എസ്. ഷഹീൻ, ഡോ. എ.െക. സഫീർ, സാബിക് വെട്ടം, അനീസ് ആദം, പി.എം. സജീദ്, സംസ്ഥാന സമിതി അംഗങ്ങളായ തൻസീർ ലത്തീഫ്, കെ.എം. ഷെഫ്രിൻ, അബ്ദുൽ ജബ്ബാർ, അഫീഫ് ഹമീദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറി ഷമീമ സമീർ, അസ്‍ലം അലി, സി.എ. നൗഷാദ്, നദീം ഖാൻ, കെ. അംബുജാക്ഷൻ, അലൻ ഷുഹൈബ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
ഇരകൾ ജീവിതം പറയുമ്പോൾ...
ആൾക്കൂട്ട അക്രമങ്ങളിൽ ഇരകളായവരുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത സെഷനിൽ ട്രെയിനിൽ വെച്ച് കൊലചെയ്യപ്പെട്ട ഹരിയാനയിലെ ജുനൈദ് ഖാന്റെ മാതാവ് സൈറ, സഹോദരൻ കാസിം, മംഗളൂരുവിൽ കൊലചെയ്യപ്പെട്ട മലയാളി അഷ്‌റഫിന്റെ മാതാവ് റുഖിയ്യ, പിതാവ് കുഞ്ഞീതുട്ടി, സഹോദരൻ അബ്ദുൽ ജബ്ബാർ, വാളയാറിൽ കൊലചെയ്യപ്പെട്ട രാം നാരായൺ ബാഗേലിന്റെ ഭാര്യ ലളിത ബാഗേൽ, കൊടിഞ്ഞിയിൽ കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് മുഹമ്മദ് മുസ്തഫ, മാതാവ് ജമീല തുടങ്ങിയവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി.ടി. സുഹൈബ് മോഡറേറ്ററായി. ഡോ. ഹർഷ് മന്ദർ, അഡ്വ. ഫായിസ് ഹംസ എന്നിവർ പങ്കെടുത്തു.
രണ്ടാം വേദിയിൽ വിവിധ സെഷനുകളിലായി മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ഡോ. താഹിർ ജമാൽ, ഷിയാസ് പെരുമാതുറ, ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സമിതി അംഗം ഡോ. നഹാസ് മാള, മക്തൂബ് മീഡിയ മാധ്യമപ്രവർത്തകൻ ഷഹീൻ അബ്ദുല്ല, അഡ്വ. ഫവാസ് ഷഹീൻ, അഡ്വ. തമന്ന സുൽത്താന, അസ്‌ലഹ് വടകര, സുധേഷ് എം. രഘു, വാഹിദ് ചുള്ളിപ്പാറ, ഇർഫാൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

