ഐ.എൻ.എൽ: പുറത്താക്കപ്പെട്ടവർ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത് കോടതി തടഞ്ഞു
text_fieldsകോഴിക്കോട്: പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടവർ ഐ.എൻ.എല്ലിന്റെ പേരോ പതാകയോ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വം നൽകിയ ഹരജിയിൽ കോടതിയുടെ അനുകൂലവിധി.
ഐ.എൻ.എൽ ദേശീയ നേതൃത്വം അന്നത്തെ അഡ്ഹോക് കമ്മിറ്റി കൺവീനർ ബി. ഹംസ ഹാജി മുഖേന നൽകിയ ഹരജിയിലാണ് മൂന്നാം അഡീഷനൽ സബ് ജഡ്ജി ലീന റഷീദിന്റെ ഇടക്കാല ഉത്തരവ്. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ ഉൾപ്പെടെ 33 മുതിർന്ന നേതാക്കൾ കേസിൽ കക്ഷിചേർന്നിരുന്നു.
പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബും സി.പി. നാസർ കോയയും അവരുടെ ആളുകളും പാർട്ടിയുടെ പേരിൽ യോഗങ്ങളോ സമ്മേളനങ്ങളോ വിളിച്ചുചേർക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് കോടതി അനുവദിച്ചത്. പുറത്താക്കപ്പെട്ടവർ പാർട്ടി ഭാരവാഹികളോ അംഗങ്ങളോ ആയി പെരുമാറരുതെന്നും പൊതുജനങ്ങൾക്ക് അംഗത്വം നൽകുകയോ പണംപിരിക്കുകയോ ചെയ്യരുതെന്നും പാർട്ടിയുടെ വസ്തുവകകളിൽ അതിക്രമിച്ചു പ്രവേശിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. ഐ.എൻ.എൽ ദേശീയ നേതൃത്വത്തിനുവേണ്ടി അഡ്വ. മുനീർ അഹമ്മദ്, അഡ്വ. മുദ്ദസർ അഹമ്മദ് എന്നിവരും സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അഡ്വ. പി.സി. സതീഷും ഹാജരായി. മറുപക്ഷത്തിനുവേണ്ടി അഡ്വ. കെ.ബി. ശിവരാമകൃഷ്ണൻ, അഡ്വ. പി.എസ്. മുരളി എന്നിവരാണ് ഹാജരായത്.
അപ്പീൽ നൽകും
കോഴിക്കോട്: ഐ.എൻ.എൽ വിഷയത്തിൽ കീഴ്കോടതി വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. നീതിയും ന്യായവും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരും. മെഹബൂബെ മില്ലത്തിന്റെ ആദർശവും ബഹുഭൂരിപക്ഷം പ്രവർത്തകരും കൂടെയുള്ളതുകൊണ്ട് നല്ല ആത്മവിശ്വാസമുണ്ട്. അന്തിമ വിജയം സത്യത്തിന്റെ പക്ഷത്താകുമെന്ന് വഹാബ് കൂട്ടിച്ചേർത്തു.
ദേശീയ നേതൃത്വത്തിന്റെ നിലപാട് ശരിവെച്ചു -ഐ.എൻ.എൽ
കോഴിക്കോട്: നീതിയുടെയും സത്യത്തിന്റെയും വിജയമാണ് കോടതി ഉത്തരവെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
രാജ്യ ചരിത്രത്തിന്റെ നിർണായക ഘട്ടത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ നശിപ്പിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചവർക്കെതിരെ പാർട്ടിനേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടി കോടതി ശരിവെച്ചിരിക്കുകയാണ്. കൂടുതൽ കരുത്താർജിച്ച് പാർട്ടി മുന്നോട്ടുപോകുമെന്നും യോഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.