വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണം, വൈകിപ്പിക്കുന്നത് അവകാശ നിഷേധം -വിവരാവകാശ കമീഷന്‍
text_fieldsകോഴിക്കോട്: വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ വൈകി നല്‍കുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യമാണെന്നും അത് ശിക്ഷാര്‍ഹമാണെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. എന്നാല്‍, പല ഓഫിസുകളില്‍നിന്നും വിവരാവകാശ നിയമം അനുശാസിക്കുന്ന തരത്തില്‍ വ്യക്തമായ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കുന്നില്ല.
വിവരാവകാശ അപേക്ഷ ലഭിച്ചാല്‍ എത്രയും വേഗം അല്ലെങ്കില്‍ പരമാവധി 30 ദിവസത്തിനകം നല്‍കണം. ഇപ്രകാരം വിവരം നല്‍കാത്തതിനാല്‍ അപേക്ഷകന്‍ രണ്ടാം അപ്പീല്‍ സമര്‍പ്പിച്ചതില്‍ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോഴാണ് പല ഓഫിസുകളില്‍നിന്നും വിവരവും രേഖകളുടെ പകര്‍പ്പും നല്‍കുന്നതായി കാണുന്നത്. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഓരോ കാര്യാലയത്തിലെയും ഫയലുകള്‍ നശിച്ചു പോകാതിരിക്കാന്‍ ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളിലൂടെ ഫയല്‍ സംരക്ഷിക്കേണ്ടതാണെണെന്നും കമീഷണര്‍ പറഞ്ഞു.
ഫയലുകള്‍ കാണാനില്ലെന്ന് മറുപടി നല്‍കിയ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സോണല്‍ സബ് ഓഫിസ്, കോഴിക്കോട് ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ്, പയ്യോളി വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫിസര്‍മാരോട് ഒരു ടീമിനെ വെച്ച് തിരച്ചില്‍ നടത്തി ഫയല്‍ കണ്ടെത്തി വിവരം നല്‍കാന്‍ കമീഷണര്‍ നിര്‍ദേശിച്ചു. അപേക്ഷകര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കാത്ത ഫറോക്ക് നഗരസഭയിലെ വിവരാവകാശ ഓഫിസര്‍മാരോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കമീഷണര്‍ നിര്‍ദേശം നല്‍കി. ഹിയറിങ്ങില്‍ 16 അപ്പീലുകള്‍ തീര്‍പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

