Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹദ്...

സഹദ് ‘അമ്മ’യാകാനൊരുങ്ങുന്നു; മാതാപിതാക്കളാവുന്ന ഇന്ത്യയി​ലെ ആദ്യ ട്രാൻസ് പങ്കാളികൾ

text_fields
bookmark_border
സഹദ് ‘അമ്മ’യാകാനൊരുങ്ങുന്നു; മാതാപിതാക്കളാവുന്ന ഇന്ത്യയി​ലെ ആദ്യ ട്രാൻസ് പങ്കാളികൾ
cancel
camera_alt

സിയ പവലും സഹദും (photo: പി. അഭിജിത്ത്)

കോഴിക്കോട്: ഒരു കുഞ്ഞിന് ജന്മം നൽകി താലോലിക്കുകയെന്ന സ്വപ്നം യാഥാർഥ്യമാകുന്ന സുദിനത്തിനുള്ള കാത്തിരിപ്പിലാണ് ട്രാൻസ് പങ്കാളികളായ സിയ പവലും സഹദും. ഒരുമാസത്തിനപ്പുറം കുഞ്ഞ് മിഴിതുറക്കുന്നതോടെ ഇരുവരും ട്രാൻസ് ​ജെൻഡർ സമൂഹത്തിൽ ഇന്ത്യയിലെ ആദ്യ​ മാതാപിതാക്കളാകും. ഇൻസ്റ്റഗ്രാമിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ച് സിയ പവലാണ് ഇക്കാര്യം അറിയിച്ചത്.

ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. മലപ്പുറത്തുനിന്നുള്ള സിയ പ്ലസ് വണിന് പഠിക്കുമ്പോൾ ഉമ്മ മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് പഠനം മുടങ്ങിയതോടെ ഇവർ മൂത്ത സഹോദരിയുടെ വീട്ടിലായി താമസം. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ട് കോഴിക്കോട്ടെ ട്രാൻസ് കമ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയംതേടുകയും ദീപാറാണിയെന്ന ട്രാൻസ് വ്യക്തിയുടെ മകളാവുകയും ചെയ്തു. നിലവിൽ നൃത്താധ്യാപികയാണ്. ട്രാൻസ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യമായി സഹദിനെ കണ്ടത്.

തിരുവനന്തപുരം സ്വദേശിയായ സഹദിന്റേത് മത്സ്യത്തൊഴിലാളി കുടുംബമാണ്. വീട് സൂനാമിയിൽ നഷ്ടമായി. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതിനുപിന്നാലെയാണ്​ സഹദും കോഴി​ക്കോട്ടെത്തിയത്​. പിന്നീട് അഷിതയെന്ന ട്രാൻസ് വ്യക്തിയുടെ മകനായി. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. ഇരുവരും തമ്മിലെ പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിയതോടെയാണ് കോഴിക്കോട് ഉമ്മളത്തൂരിൽ താമസം തുടങ്ങിയത്.

മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം പാതിവഴിയിൽ മാത്രമാണ് മാറ്റമുൾക്കൊണ്ടത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോ​​ഴാണ് ഇരുവരുടെയും മനസ്സിൽ കുഞ്ഞിനുള്ള ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗർഭപരിചരണ ചികിത്സ. കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവില്ലെങ്കിലും ആശുപത്രിയിലെ മില്‍ക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ആലോചന. തങ്ങളനുഭവിച്ച വേദനകളുടെയും പരിഹാസങ്ങളുടെയും മുറിവുണക്കി ഭാവിജീവിതത്തിന് നിറംപകരാൻ കുഞ്ഞിനാവുമെന്ന് സിയയും സഹദും പറയുന്നു.

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം അറിഞ്ഞു വളർന്ന കാലമത്രയും ഉള്ളിലുണ്ടായ സ്വപ്നം ‘‘അമ്മ’ എന്നതായിരുന്നെന്ന് ഇൻസ്റ്റഗ്രാമിൽ സിയ പവൽ പറയുന്നു. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം... ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതിക്ഷ... എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു... കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നൽകണേ നാഥാ... എന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ച് കൂട്ടായത് എന്റെ ഇക്ക...... -സിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trans partnerstrans man
News Summary - India's first transman pregnancy
Next Story