ഇന്ത്യ ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നു -ആർഫാ ഖാനം ഷെർവാണി
text_fieldsആർഫാ ഖാനം ഷെർവാണി
വടകര: വർത്തമാനകാല ഇന്ത്യ ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തക ആർഫാ ഖാനം ഷെർവാണി അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യയിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള മത ന്യൂനപക്ഷങ്ങളും ദലിത് ജനവിഭാഗങ്ങളും വലിയ രീതിയിലുള്ള വിവേചനം നേരിടുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സമൂഹത്തിന്‍റെ വർഗീയവത്കരണത്തിന്‍റെ ഗുണഫലം ഇന്നത്തെ ഭരണകൂടത്തിന്‍റെ അധികാരത്തെ സാധൂകരിക്കുന്നുണ്ട്. വർഗീയ കലാപങ്ങൾ നടന്ന ഗുജറാത്ത് ഉൾപ്പെടെയുള്ള പല സ്ഥലത്തും, ഇപ്പോഴും ജനങ്ങൾ പരസ്പരബന്ധമില്ലാതെ നിൽക്കുന്നു. അവിടുത്തെ ഭരണകൂടം ഇതിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ വിഷമാവസ്ഥയിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് പോലും അവരുടെ ജോലി നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്ന് സ്വാതന്ത്രമാധ്യമമായ 'ദി വയറി'ന്‍റെ സീനിയർ എഡിറ്റർ കൂടിയായ ആർഫാ ഖാനം ഷെർവാണി പറഞ്ഞു.
സമൂഹത്തിന്‍റെ അരികുകളിൽ ജീവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഭരണകൂടം ഒരു പിന്തുണ പോലും നൽകുന്നില്ലായെന്നതാണ് വാസ്തവം. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും അവർ പറഞ്ഞു. വടകര മടപ്പള്ളി ഗവ. കോളജിൽ രണ്ടാമത് എം.ആർ. നാരായണ കുറുപ്പ് സ്മാരക പ്രഭാഷണത്തിന്‍റെ ഭാഗമായി 'മാധ്യമ കുത്തകകൾ, വർഗീയത, ജനാധിപത്യത്തിന്‍റെ ഭാവി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ആർഫാ ഖാനം ഷെർവാണി.
കോളജ് പ്രിൻസിപ്പാൾ ഡോ. പ്രീത ബി. അധ്യക്ഷയായി. ഡോ. ജിനീഷ് പി.എസ് സ്വാഗതവും, എ.എം. ശശി നന്ദിയും പറഞ്ഞു. പ്രഭാഷണത്തെ തുടർന്ന് നടന്ന സംവാദത്തിൽ മടപ്പള്ളി കോളജ് ചരിത്ര വിഭാഗം ആധ്യക്ഷൻ എ.എം. ഷിനാസ് മോഡറേറ്ററായി. മടപ്പള്ളി കോളജ് സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച എം.ആർ. നാരായണ കുറുപ്പിന്‍റെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.