മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവർധന: വീണ്ടും പരിഗണനയിൽ
text_fieldsതിരുവനന്തപുരം: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള നീക്കം തുടങ്ങി. ഇതിനായി ബിൽ കൊണ്ടുവരാനാണ് ആലോചന. ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് ആലോചന. ജൂണിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 97,429 രൂപയാണ് അലവൻസും ശമ്പളവും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു ചേർന്ന നിയമസഭാ സമ്മേളനത്തിൽ ശമ്പളം വർധിപ്പിക്കുന്നതിനു ബിൽ അവതരിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക മൂലം മാറ്റിെവച്ചതായാണ് പറയപ്പെടുന്നത്.
2018ലാണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയാക്കി. എം.എൽ.എമാരുടെ ശമ്പളവും അലവൻസും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി. മന്ത്രിമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്റർ അടിസ്ഥാനത്തിൽ പരിധിയില്ലാതെ യാത്രാബത്ത ലഭിക്കും. മന്ത്രിമാർക്കു വാഹനവും വസതിയും സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളിൽ താമസിക്കാം.
മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പ ലഭിക്കും. രോഗം വന്നാൽ വിദേശത്തുൾപ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവു സർക്കാർ വഹിക്കും. ഇതിനും പരിധിയില്ല. ജീവിതപങ്കാളിക്കും ചികിത്സച്ചെലവു ലഭിക്കും. മുൻ നിയമസഭാംഗങ്ങൾക്കും ചികിത്സച്ചെലവിന് അർഹതയുണ്ട്. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങൾക്കു പെൻഷൻ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.