മണ്ണെണ്ണ വിലയിൽ വർധന; ദുരിതക്കടലിൽ മത്സ്യത്തൊഴിലാളികൾ
text_fieldsകൊച്ചി: ‘‘40 കുതിരശക്തി (എച്ച്.പി)യുള്ള വള്ളത്തിന്‍റെ എൻജിൻ ഒരുമണിക്കൂർ പ്രവർത്തിക്കണമെങ്കിൽ 20 ലിറ്റർ മണ്ണെണ്ണ വേണം. ഒരുദിവസം അഞ്ചുമണിക്കൂർ പ്രവർത്തിക്കാൻ 100 ലിറ്റർ വേണം. മൂന്ന് എൻജിനുള്ള വള്ളമാണെങ്കിൽ ഒരുദിവസം 300 ലിറ്റർ മണ്ണെണ്ണ വേണം. ഇങ്ങനെ നോക്കുമ്പോൾ ഒരുമാസത്തേക്ക് വലിയൊരു തുക ഇന്ധനത്തിനുതന്നെ ചെലവാകും. എന്നാൽ, മത്സ്യത്തൊഴിലാളികൾക്ക് ആകെ ഒരുമാസത്തേക്ക് സബ്സിഡിയായി കിട്ടുന്നത് 129 ലിറ്റർ മണ്ണെണ്ണയാണ്. ഇതിന്‍റെ വിലയും കൂട്ടുകയാണ്. ഞങ്ങളുടെ ദുരിതം ഇനി ഇരട്ടിയാകും’’- പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ മണ്ണെണ്ണവില വർധനവ് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച മത്സ്യത്തൊഴിലാളികളുടെ ഈ വാക്കുകളിലുണ്ട് കടലിൽ പോയി ഉപജീവനം കണ്ടെത്തുന്നവരുടെ ജീവിത ദുരിതം.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 103 രൂപയിൽനിന്ന് 52.37 രൂപ വർധിപ്പിച്ച് 155.37 ആക്കിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. നിലവിൽ മത്സ്യഫെഡിന്‍റെ കൈവശമുള്ള സ്റ്റോക്ക് തീരുന്നതുവരെ പഴയ നിരക്കിൽ നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. ഇത് വിരലിലെണ്ണാവുന്ന ദിവസം മാത്രമേ ഉണ്ടാകൂവെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് ചൂണ്ടിക്കാട്ടുന്നു.
ഒരുമാസത്തേക്ക് നൽകുന്ന സബ്സിഡി മണ്ണെണ്ണ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമേ തികയൂ എന്നതിനാൽ ബാക്കി ദിവസങ്ങളിലെല്ലാം ഉയർന്ന വില നൽകി കരിഞ്ചന്തക്ക് വാങ്ങേണ്ട സാഹചര്യമാണ്. സബ്സിഡി നിരക്കിനേക്കാൾ 50 രൂപയിലേറെ നൽകിയാണ് കരിഞ്ചന്തക്ക് തൊഴിലാളികൾ മണ്ണെണ്ണ വാങ്ങുന്നത്. സബ്സിഡി നിരക്ക് 155ലെത്തുന്നതോടെ, പുറത്തുനിന്ന് വാങ്ങുമ്പോൾ 200നു മുകളിൽ നൽകണം. ഇത് മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാവാത്ത നിരക്കാണ്.
മത്സ്യം ലഭിച്ചാലും ഇല്ലെങ്കിലും 50 തൊഴിലാളികൾ വരെ പ്രവർത്തിക്കുന്ന ഇൻബോർഡ് വള്ളത്തിന് ദിവസം ശരാശരി 40,000 രൂപയുടെ ചെലവു വരുമെന്ന് ചാൾസ് ജോർജ് പറഞ്ഞു. അവസാനിപ്പിക്കാൻ കേരളത്തിലെ മത്സ്യബന്ധന മേഖലക്കുള്ള മണ്ണെണ്ണ ക്വാട്ട വർധിപ്പിക്കുകയും പൂർണമായും സബ്സിഡി നിരക്കിൽ നൽകുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യവില കൂടുന്നു
മണ്ണെണ്ണ വില വർധനവ് സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചേക്കും. ഉപഭോക്താക്കൾ വാങ്ങുന്ന മത്സ്യത്തിനും വില വർധിച്ചിട്ടുണ്ട്. 100 രൂപക്ക് ലഭിച്ചിരുന്ന ഇടത്തരം മത്തിക്ക് ഇപ്പോൾ കിലോക്ക് 200 രൂപക്കു മുകളിൽ നൽകണം. മേയ് വരെ ചൂടു കൂടുതലായതിനാൽ തീരക്കടലിൽനിന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് പോകുന്ന സമയം കൂടിയാണ്. അതിനാൽ പരമ്പരാഗത യാനങ്ങൾക്ക് കൂടുതൽ സമയവും ഇന്ധനവും ചെലവഴിച്ച് കൂടുതൽ ദൂരം യാത്ര പോയാൽ മാത്രമേ മത്സ്യം കിട്ടുകയുള്ളൂ. ഇതെല്ലാം മീനിന്റെ വിലവർധനവിനിടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

