ഡോക്ടർ എഴുതിയത് കാൾപോൾ സിറപ്പ്, മെഡിക്കൽ ഷോപ്പിൽനിന്ന് നിന്ന് നൽകിയത് കാൾപോൾ ഡ്രോപ്സ്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് അപകടനില തരണം ചെയ്തു
text_fieldsപഴയങ്ങാടി(കണ്ണൂർ): പീഡിയാട്രീഷൻ കുറിച്ച മരുന്നിനു പകരം വീര്യംകൂടിയ മരുന്ന് മാറി നൽകി ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ കഴിയുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് അപകടനില തരണംചെയ്തതായി റിപ്പോർട്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് കുട്ടി.
സംഭവത്തിൽ പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ മകൻ എട്ട് മാസം പ്രായമുള്ള മുഹമ്മദാണ് മരുന്ന് മാറിയതിനെ തുടർന്ന് കരളിന് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി.
ഇക്കഴിഞ്ഞ എട്ടിനാണ് പനി ബാധിച്ച കുട്ടിയെ പഴയങ്ങാടിയിലെ പീഡിയാട്രീഷനെ കാണിച്ചത്. കാൾപോൾ (പാരസെറ്റമോൾ) സിറപ്പ് മരുന്നാണ് ഡോക്ടർ കുറിച്ചതെങ്കിലും മെഡിക്കൽ ഷോപ്പിൽനിന്ന് അധിക ഡോസിലുള്ള കാൾപോൾ ഡ്രോപ്സാണ് നൽകിയത്. വീണ്ടും പീഡിയാട്രീഷനെ കാണിച്ചപ്പോഴാണ് മരുന്ന് മാറിനൽകിയതായി കണ്ടെത്തിയത്.
കുട്ടിയുടെ രക്തപരിശോധന നടത്തിയ ശേഷം പീഡിയാട്രീഷന്റെ നിർദേശാനുസരണം അടിയന്തര ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ പിതൃസഹോദരൻ ഇ.പി. അഷ്റഫിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് മെഡിക്കൽ ഷോപ്പിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ മെഡിക്കൽസിൽ പരിശോധന നടത്തി. രാവിലെ ആരംഭിച്ച പരിശോധന വൈകീട്ടുവരെ നീണ്ടുനിന്നു. ഡ്രഗ്സ് ഇൻസ്പെക്ടർ പി.എം. സന്തോഷ്, ഡ്രഗ്സ് ഇൻസ്പെക്ടർ ഇന്റലിജൻസ് ബ്രാഞ്ച് ഇ.എൻ. ബിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.