2016ൽ ഭൂരിപക്ഷം രണ്ടായിരത്തിൽ താഴെ; നോട്ടപ്പുള്ളികളായി 14 മണ്ഡലങ്ങൾ
text_fieldsതൊടുപുഴ: എല്ലാ തെരഞ്ഞെടുപ്പിലും മുന്നണികളുടെ നോട്ടപ്പുള്ളികളാകുന്ന ചില മണ്ഡലങ്ങളുണ്ട്. മുൻ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം സമ്മാനിച്ചവ, അട്ടിമറി സാധ്യത ഭയക്കുന്നവ, എതിരാളി കനത്ത വെല്ലുവിളി ഉയർത്തുന്നവ, ത്രികോണമത്സരത്തിെൻറ ചൂടും ചൂരുമുള്ളവ. അത്തരം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധയും അധ്വാനവും ചെലവഴിക്കാൻ ഒാരോ മുന്നണിയും ശ്രദ്ധിക്കും. നിലനിർത്താനും പിടിച്ചടക്കാനുമുള്ള ആ പോരിന് മൂർച്ച കൂടും.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിൽതാഴെ വോട്ടിെൻറ ഭൂരിപക്ഷത്തിൽ സ്ഥാനാർഥികൾ വിജയിച്ച 14 മണ്ഡലങ്ങളുണ്ട്. 43 വോട്ടിന് കോൺഗ്രസിലെ അനിൽ അക്കര വിജയിച്ച വടക്കാഞ്ചേരി മുതൽ 1849 വോട്ടിന് കേരള കോൺഗ്രസ് എമ്മിലെ സി.എഫ്. തോമസ് നിയമസഭയിലെത്തിയ ചങ്ങനാശ്ശേരിവരെ ഇതിൽപെടുന്നു. ഇൗ 14 മണ്ഡലങ്ങളിൽ എെട്ടണ്ണത്തിൽ എൽ.ഡി.എഫിനും ആറെണ്ണത്തിൽ യു.ഡി.എഫിനുമായിരുന്നു വിജയം. ഭൂരിപക്ഷം വർധിപ്പിച്ച് നിലനിർത്തുന്നതിനൊപ്പം എതിരാളിയുടെ കൈയിലുള്ളത് പിടിച്ചെടുക്കുക എന്ന വെല്ലുവിളിനിറഞ്ഞ ദൗത്യമാണ് ഇവിടങ്ങളിൽ ഇരുമുന്നണികളും ഏറ്റെടുത്തിരിക്കുന്നത്.
വടക്കാഞ്ചേരി
വോട്ടിങ് യന്ത്രം പണിമുടക്കിയതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനൊടുവിലാണ് 43 വോട്ടിന് അനിൽ അക്കരയുടെ വിജയം പ്രഖ്യാപിച്ചത്. സി.പി.എമ്മിലെ മേരി തോമസായിരുന്നു എതിരാളി. ബി.ജെ.പി 26652 വോട്ട് പിടിച്ചു. ഇത്തവണയും അനിൽ അക്കരയാണ് യു.ഡി.എഫ് സ്ഥാനാർഥി. കനത്ത പോരാട്ടം നടക്കുന്ന ഇവിടെ അട്ടിമറി സാധ്യത തള്ളാനാവില്ല.
മഞ്ചേശ്വരം
മുസ്ലിം ലീഗിലെ പി.ബി. അബ്ദുറസാഖ് ബി.ജെ.പിയുടെ കെ. സുേരന്ദ്രനെ തോൽപിച്ചത് വെറും 89 േവാട്ടിന്. റസാഖിെൻറ മരണത്തെത്തുടർന്ന് 2019ൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ യു.ഡി.എഫിെൻറ എം.സി. ഖമറുദ്ദീൻ ഭൂരിപക്ഷം 7923 ആയി ഉയർത്തി. രണ്ടു തവണയും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത്. കെ. സുരേന്ദ്രൻ വീണ്ടും മത്സരിക്കുന്ന ഇവിടെ യു.ഡി.എഫിനാണ് മേൽക്കൈ.
പീരുമേട്
2006 മുതൽ പീരുമേട്ടിൽ തുടർച്ചയായി വിജയിച്ച സി.പി.െഎയുടെ ഇ.എസ്.ബിജിമോൾ കോൺഗ്രസിലെ സിറിയക് തോമസിനെതിരെ നേടിയത് 314 വോട്ടിെൻറ ഭൂരിപക്ഷം. ഇത്തവണയും സിറിയക് ആണ് യു.ഡി.എഫ് സ്ഥാനാർഥി. ബിജിമോൾക്ക് പകരം സി.പി.െഎയുടെ വാഴൂർ സോമൻ. ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഏറെ പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങളിലൊന്ന്.
കൊടുവള്ളി
മുൻ ലീഗ് നേതാവ് കാരാട്ട് റസാഖിനെ സ്വതന്ത്രനാക്കി 2016ൽ യു.ഡി.എഫിൽ നിന്ന് 573 വോട്ടിെൻറ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലം. തിരിച്ചുപിടിക്കാൻ ഇത്തവണ മുസ്ലിംലീഗ് എം.കെ. മുനീറിനെയാണ് രംഗത്തിറക്കിയത്. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ട് സിറ്റിങ് എം.എൽ.എമാർ നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും.
പെരിന്തൽമണ്ണ
2016ൽ സി.പി.എമ്മിെൻറ വി. ശശികുമാർ മുസ്ലിം ലീഗിലെ മഞ്ഞളാംകുഴി അലിയോട് തോറ്റത് 579 വോട്ടിന്. ഇത്തവണ നജീബ് കാന്തപുരവും (യു.ഡി.എഫ്) കെ.പി.എം മുസ്തഫയും (എൽ.ഡി.എഫ് സ്വത) തമ്മിലാണ് മത്സരം. യു.ഡി.എഫിനാണ് മുൻതൂക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം മണ്ഡലം പിടിച്ചെടുക്കാൻ സഹായിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
കാട്ടാക്കട
സി.പി.എമ്മിലെ െഎ.ബി. സതീഷ് 2016ൽ 849 വോട്ടിെൻറ ഭൂരിപക്ഷത്തോടെ കോൺഗ്രസിൽനിന്ന് പിടിച്ചെടുത്ത മണ്ഡലം. എൻ. ശക്തനായിരുന്നു എതിരാളി. നായർ, നാടാർ വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ െഎ.ബി. സതീഷും (എൽ.ഡി.എഫ്) മലയിൻകീഴ് വേണുഗോപാലും (യു.ഡി.എഫ്) പി.കെ. കൃഷ്ണദാസും (എൻ.ഡി.എ) ചേർന്ന് ത്രികോണ മത്സരം കാഴ്ചവെക്കുന്നു.
കൊച്ചി
സി.പി.എമ്മിലെ കെ.ജെ. മാക്സി 1086 വോട്ടിന് കോൺഗ്രസിലെ ഡൊമിനിക് പ്രസേൻറഷനെയാണ് തോൽപ്പിച്ചത്. മാക്സിയും ടോണി ചമ്മിണിയും (കോൺ) തമ്മിലാണ് പ്രധാന മത്സരം. കനത്ത പോരാട്ടം നടക്കുന്ന ഇവിടെ വി േഫാർ കേരള പോലുള്ള കൂട്ടായ്മകൾ പിടിക്കുന്ന വോട്ടും നിർണായകം.
ഉടുമ്പൻചോല
ൈവദ്യുതി മന്ത്രി എം.എം. മണിയുടെ മത്സരത്തിലൂടെ ശ്രദ്ധനേടിയ ഉടുമ്പൻചോലയാണ് ഇടുക്കിയിൽ എൽ.ഡി.എഫ് വിജയം ഉറപ്പിക്കുന്ന മണ്ഡലം. കോൺഗ്രസിലെ ഇ.എം. ആഗസ്തിയാണ് എതിരാളി. 2001മുതൽ ഇടതുപക്ഷം കൈയിൽവെക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ മണി വിജയിച്ചത് 1109 വോട്ടിനാണ്. രാഹുൽ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിെൻറ വിവാദ പ്രസ്താവനയാണ് എൽ.ഡി.എഫിെൻറ പുതിയ ആശങ്ക.
കുറ്റ്യാടി
കഴിഞ്ഞതവണ മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുല്ല സി.പി.എമ്മിലെ കെ.കെ. ലതികക്കെതിരെ നേടിയത് 1157 േവാട്ടിന്റെ ഭൂരിപക്ഷം. കേരള േകാൺഗ്രസ് എമ്മിൽനിന്ന് സി.പി.എം തിരിച്ചെടുത്ത സീറ്റിൽ കെ.പി. കുഞ്ഞമ്മദ് മാസ്റ്ററാണ് ഇക്കുറി അബ്ദുല്ലയെ നേരിടുന്നത്. ഇരുമുന്നണികളും ബലാബലം.
കണ്ണൂർ
കോൺഗ്രസിലെ സതീശൻ പാച്ചേനിക്കെതിരെ കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഭൂരിപക്ഷം 1196 വോട്ടായിരുന്നു. ഇവർതന്നെ വീണ്ടും ഏറ്റുമുട്ടുേമ്പാൾ ഇത്തവണ യു.ഡി.എഫിനാണ് നേരിയ മുൻതൂക്കം.
മാനന്തവാടി
സി.പി.എമ്മിലെ ഒ.ആർ. കേളുവാണ് കഴിഞ്ഞതവണ വിജയിച്ചത്. കോൺഗ്രസിലെ പി.കെ. ജയലക്ഷ്മിയെ കേളു തോൽപിച്ചത് 1307 വോട്ടിന്. കേളുവും ജയലക്ഷ്മിയുമാണ് വീണ്ടും ഗോദയിൽ. ഇരുമുന്നണികളും ബലാബലം.
മങ്കട
2016ൽ മുസ്ലിം ലീഗിലെ ടി.എ. അഹമ്മദ് കബീറും സി.പി.എമ്മിലെ അഡ്വ. ടി.കെ. റഷീദലിയുമായിരുന്നു സ്ഥാനാർഥികൾ. അഹമ്മദ് കബീർ ജയിച്ചത് 1508 േവാട്ടിന്. ഇത്തവണ മഞ്ഞളാംകുഴി അലിയാണ് റഷീദലിയെ േനരിടുന്നത്. ശക്തമായ മത്സരം.
കരുനാഗപ്പള്ളി
സി.പി.െഎയിലെ ആർ. രാമചന്ദ്രൻ കോൺഗ്രസിലെ സി.ആർ. മഹേശിനെ 1759 വോട്ടിനാണ് തോൽപിച്ചത്. ഇരുവരും വീണ്ടും ഏറ്റുമുട്ടുന്നു. യു.ഡി.എഫിനാണ് മേൽക്കൈ.
ചങ്ങനാശ്ശേരി
ജനാധിപത്യ കേരള കോൺഗ്രസിെൻറ കെ.സി.ജോസഫുമായി ഏറ്റുമുട്ടിയ കേരള കോൺഗസ് എമ്മിെൻറ സി.എഫ്. തോമസിന് കഴിഞ്ഞതവണ ലഭിച്ചത് 1849 വോട്ടിെൻറ ഭൂരിപക്ഷം. ഇത്തവണ കേരള കോൺഗ്രസ് എമ്മിലെ അഡ്വ. ജോബ് മൈക്കിളും ജോസഫ് വിഭാഗത്തിലെ വി.ജെ. ലാലിയും തമ്മിലെ മത്സരം കടുത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.