പോക്സോ കേസിൽ മരണം വരെ തടവ്
text_fieldsകാസര്‍കോട്: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരണംവരെ കഠിനതടവിന് ശിക്ഷിച്ചു. കരിവേടകം നെച്ചിപ്പടുപ്പ് ശങ്കരംപാടിയിലെ വി.എസ്. രവീന്ദ്രനെയാണ് (46) ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്. പുതുക്കിയ പോക്സോ നിയമ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറേമ 25,000 രൂപ പിഴയടക്കുകയും വേണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം.
2018 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ദലിത് കുടുംബത്തില്‍പെട്ട ബാലിക പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തുവെങ്കിലും പീഡനത്തിനിരയായത് ദലിത് വിഭാഗത്തിലെ കുട്ടിയായതിനാല്‍ അന്വേഷണം കാസര്‍കോട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡിന് കൈമാറുകയായിരുന്നു. സ്ക്വാഡ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായകാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
പോക്സോ നിയമം നിലവില്‍ വന്നതിനുശേഷം 2018 ഏപ്രില്‍ 21ന് ഭേദഗതി ചെയ്ത 376 എ.ബി വകുപ്പ് പ്രകാരം ശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യത്തെ കേസാണിത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ഈ വകുപ്പിലുള്ളത്. ജീവപര്യന്തം കഠിനതടവ് മുതല്‍ വധശിക്ഷവരെ ഈ വകുപ്പ് പ്രകാരം പ്രതികള്‍ക്ക് ലഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.